ഷാഹി ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിൽ നിർമിച്ചതാണെന്ന പരാതി; പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി
ഉത്തർ പ്രദേശിലെ മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിൽ നിർമിച്ചതാണെന്ന പരാതിയിൽ പരിശോധന നടത്താൻ ഉത്തരവിട്ട് കോടതി. പള്ളിയിൽ സർവേ നടത്താൻ പുരാവസ്തു വകുപ്പിന് കോടതി നിർദ്ദേശം നൽകി. ജനുവരി 2 മുതൽ സർവേ നടത്തി 20ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശം നൽകി. ഹിന്ദു സേനാ പ്രവർത്തകൻ വിഷ്ണു ഗുപ്ത നൽകിയ ഹർജിയിലാണ് കോടതി നടപടി.
മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തോട് ചേർന്നാണ് ഷാഹി ഈദ് ഗാഹ് മസ്ജിദ്. അതുകൊണ്ട് തന്നെ പള്ളി നീക്കം ചെയ്യണമെന്നാണ് ഹർജിയിലുള്ളത്. 17ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രാങ്കണത്തിൽ 1669-70 കാലയളവിൽ മുഗൾ ഭരണാധികാരി ഔറംഗസേബാണ് പള്ളി നിർമിച്ചതെന്ന് ഹർജിക്കാരൻ പറയുന്നു.
നേരത്തെ മഥുര കോടതി ഈ ഹർജി തള്ളിയിരുന്നു. എന്നാൽ ഇതിനെതിരെ ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഭഗവാൻ കൃഷ്ണൻ തങ്ങളുടെ ആരാധനാമൂർത്തിയാണെന്നും കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്നും ഹർജിക്കാർ ബാധിച്ചു. കൃഷ്ണൻ ജനിച്ച സ്ഥലത്ത് ആരാധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു.