നോട്ട് നിരോധിച്ചത് കാക്കാമാരുടെ കള്ളപ്പണം തടയാനെന്ന് പറയും; സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമെന്ന് പികെ ഫിറോസ്
സംഘപരിവാര്‍ അനുഭാവികളെ പരിഹസിച്ച് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സംഘികളുടെ കാര്യം ഓര്‍ത്താല്‍ കഷ്ടമാണെന്നും അവരെ പരിഗണന അര്‍ഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാന്‍ വല്ല മാര്‍ഗവുമുണ്ടോയെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
നോട്ട് നിരോധിച്ചാൽ അത് ഏതോ കാക്കാമാരുടെ കള്ളപ്പണം തടയാനാണെന്ന് പറഞ്ഞാൽ അതും വിശ്വസിച്ച് മാസങ്ങളോളം ബാങ്കിന് മുന്നിൽ ക്യൂ നിൽക്കണം. പോരാത്തതിന് ന്യായീകരിക്കുകയും വേണം.
2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം.മുസ്‌ലിം വിരുദ്ധത ഉണ്ടെങ്കിൽ ഏത് തല്ലിപ്പൊളി സിനിമയും പോയി കാണണം.
32000 പെൺകുട്ടികൾ ഒക്കെ മതം മാറി സിറിയയിലേക്ക് പോയി എന്നത് കണ്ണടച്ച് വിശ്വസിക്കണം. മറ്റുള്ളവരൊക്കെ എല്ലാ വിഭാഗത്തിലുള്ളവരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ഇവരിങ്ങനെ ടെൻഷനടിച്ച് മസിലും പിടിച്ച് നടക്കണം.അനിൽ ആൻറണി, ടോം വടക്കൻ, അബ്ദുള്ളക്കുട്ടി തുടങ്ങിയവരൊക്കെ പാർട്ടി മാറി കൂടെ കൂടിയാൽ അംഗീകരിക്കണം. അവരൊക്കെ പറയുന്നത് സഹിക്കണം. ആ രാജ സിംഹത്തെ ഒക്കെ സഹിക്കുന്നത് ആലോചിക്കാൻ പോലും വയ്യ.
15 ലക്ഷം അക്കൗണ്ടിലിടുമെന്ന് മോദി പറഞ്ഞാൽ പറഞ്ഞതാണെന്ന് ആദ്യം പറയണം. പിന്നെ മോദി അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്നും പറയണം.ഇവരെ പരിഗണന അർഹിക്കുന്ന പ്രത്യേക വിഭാഗമായി കാണാൻ വല്ല മാർഗവുമുണ്ടോയെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.