Tuesday, April 15, 2025
Kerala

എസ്എഫ്‌ഐ ആള്‍മാറാട്ട കേസ്; വിശാഖിന് സസ്‌പെന്‍ഷന്‍

കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ട കേസില്‍ എസ്എഫ്‌ഐ നേതാവ് എ വിശാഖിനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷനിലായ ജി ജെ ഷൈജുവിന് പകരം ചുമതലയേറ്റ പുതിയ പ്രിന്‍സിപ്പലിന്റേതാണ് നടപടി. ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയാണ് വിശാഖ്. എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിനെ നേരത്തെ എസ് എഫ് ഐ പുറത്താക്കിയിരുന്നു.

പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സ്ഥാനത്ത് നിന്ന് മാറ്റിയ ഡോ.ജി.ജെ.ഷൈജുവിന് പകരം പുതിയ പ്രിന്‍സിപ്പലായി ഡോ.എന്‍.കെ.നിഷാദിനെയാണ് നിയമിച്ചിരിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെ ഉചിതമായ ശിക്ഷണ നടപടി ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍ കോളജ് മാനേജ്മെന്റിന് കത്തു നല്‍കിയിരുന്നു.
ആള്‍മാറാട്ടത്തിനും വ്യാജ രേഖ ചമക്കാനും പ്രില്‍സിപ്പല്‍ ഡോ.ജി.ജെ. ഷൈജു കൂട്ടുനിന്നു എന്ന് സിന്‍ഡിക്കേറ്റ് കണ്ടെത്തിയിരുന്നു.സര്‍വകലാശാലയെ തെറ്റായ വിവരം ധരിപ്പിച്ചത് പ്രിന്‍സിപ്പില്‍ എന്നും സിന്‍ഡിക്കേറ്റ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിനും വിശാഖിനുമെതിരായ നടപടി.

ആള്‍മാറാട്ട കേസില്‍ കോളജ് നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടിലും പ്രിന്‍സിപ്പലിന് ഗുരുതരമായ വീഴ്ച്ചയുണ്ടായതായി വ്യക്തമാക്കുന്നു. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് കോളജ് മാനേജ്മെന്റ് നേരഞ്ഞെ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രജിസ്ട്രാര്‍ നല്‍കിയ പരാതിയില്‍ ഒന്നാം പ്രതിയാണ് പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജു.വിശാഖാണ് രണ്ടാം പ്രതി.വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസ വഞ്ചന, ആള്‍മാറാട്ടം എന്നിങ്ങനെ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *