പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവ് മാത്രം, രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയില്‍,പരസ്യ പ്രതികരണത്തിനില്ല
കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. ഇപ്പോൾ ഉള്ള സ്ഥാനം 19 വർഷം മുൻപുള്ള സ്ഥാനമെന്നാണ് പരാതി. 2 വർഷമായി പദവികൾ ഇല്ല. ഒരു ചർച്ചയും നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്.പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്‍റെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കും.അതേസമയം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്‍റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തിൽ ശക്തമായി.ദേശീയതലത്തിൽ അനാവശ്യ ചർച്ചകൾക്ക് ഇത് ഇടയാക്കുമെന്ന് ഖർഗെയും സോണിയയും നിലപാടെടുത്തു.രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് ഈ പശ്ചാത്തലത്തിലാണ്.ഒരേ സമുദായത്തിൽ നിന്ന് മൂന്നു പേരെ ഉൾപ്പെടുത്തുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തി.സ്ഥിരം ക്ഷണിതാവ് എന്ന നിലയ്ക്ക് പ്രവർത്തകസമിതിയിൽ തുല്യ പങ്കാളിത്തമെന്ന് നേതാക്കൾ വ്യക്തമാക്കി.സമിതിയിൽ വോട്ടെടുപ്പിലേക്ക് ഒരു വിഷയവും പോകാറില്ല.എകെ ആൻറണിയെ നിലനിറുത്തിയത് പ്രവർത്തനപരിചയമുള്ള ചിലർ തുടരണമെന്ന വികാരത്തിൻറെ അടിസ്ഥനത്തിലാണ്.മുഖ്യമന്ത്രിമാർ ആരും വേണ്ട എന്ന തീരുമാനപ്രകാരമാണ് അശോക് ഗലോട്ടിനെ ഉൾപ്പെടുത്താത്തത്.മുഖ്യമന്ത്രിമാരെ ക്ഷണിതാക്കളായി യോഗങ്ങളിലേക്ക് വിളിക്കാറുണ്ട് .യുവാക്കൾക്കും സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള പട്ടികയെന്ന് നേതൃത്വം വിലയിരുത്തി.സിഡബ്ള്യുസിയിൽ ഇല്ലാത്ത നേതാക്കൾക്ക് മറ്റു ഭാരവാഹികളെ തീരുമാനിക്കുമ്പോൾ പ്രാതിനിധ്യം നല്കും