സർക്കാർ തീരുമാനങ്ങളിൽ ഗവർണർമാർ തടസം നിൽക്കുന്നത് അവസാനിപ്പിക്കണം: കമൽഹാസൻ
തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ വിമര്‍നവുമായി നടൻ കമല്‍ഹാസന്‍. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ സുപ്രീംകോടതി വിട്ടയച്ചതിന് പിന്നാലെയാണ് വിമർശനം. 2018ൽ മന്ത്രിസഭ പാസാക്കിയ ശുപാർശ ഗവർണർ അംഗീകരിച്ചിരുന്നെങ്കിൽ ആറുപേരുടെ മോചനത്തിനുള്ള നാലുവർഷത്തെ കാലതാമസം ഒഴിവാക്കാമായിരുന്നു എന്ന് കമൽഹാസൻ ട്വീറ്റിൽ കുറിച്ചു.
മറ്റ് സ്ഥാനങ്ങളിലുള്ള ഗവർണർമാർ സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങളിൽ ഇടപെടുന്ന ഗവർണർമാർക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളെയും വിട്ടയക്കാന്‍ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.