ക്യാപ്റ്റൻ അമരീന്ദർ സിംഗിൻ്റെ ഭാര്യയെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു
ബിജെപിക്ക് അനുകൂലമായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ ഭാര്യയും പട്യാലയിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ പ്രണീത് കൗറിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രണീത് കൗർ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാർഡിംഗ് പരാതി നൽകിയിരുന്നു. കഴിഞ്ഞ വർഷം ക്യാപ്റ്റൻ അമരീന്ദർ സിംഗ്, മകൻ രണീന്ദർ സിംഗ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിംഗ് എന്നിവർ ബിജെപിയിൽ ചേർന്നിരുന്നു. അന്നുമുതൽ പാർട്ടിയിൽ പ്രണീത് കൗർ ഒറ്റപ്പെട്ടു. ക്യാപ്റ്റന്റെ ഭാര്യ പ്രണീത് കൗറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.