“മുസ്ലീം ലീഗ് തികച്ചും മതേതരത്വം”; രാഹുൽ ഗാന്ധിയുടെ ലീഗ് അനുകൂല പരാമർശത്തിൽ രാഷ്ട്രീയ വിവാദം
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുസ്ലീം ലീഗ് അനുകൂല പരാമർശത്തിൽ രാഷ്ട്രീയ വിവാദം. രാജ്യത്തിന്റെ വിഭജനത്തിന് കാരണമായ മുഹമ്മദലി ജിന്നയുടെ മുസ്ലീം ലീഗിന് അനുകൂലമായി രാഹുൽ നടത്തിയ പരാമർശം ദൗർഭാഗ്യകരമാണെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് തികച്ചും മതേതര പാർട്ടിയാണെന്ന് വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
വാഷിംഗ്ടൺ ഡിസിയിൽ മാധ്യമങ്ങൾക്ക് മുന്നിലാണ് മുസ്ലിം ലീഗിനെ രാഹുൽ ഗാന്ധി പിന്തുണച്ചത്. മുസ്ലിം ലീഗുമായുള്ള കോൺഗ്രസ് ബന്ധത്തിൽ തെറ്റില്ലെന്നാണ് രാഹുൽ പറഞ്ഞത്. സമ്പൂർണ്ണ മതേതര പാർട്ടിയാണ് മുസ്ലിം ലീഗ്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം യാഥാർത്ഥ്യമായെന്നും അത് ശക്തമാണെന്നും രാഹുൽ അവകാശപ്പെട്ടു.
മറുവശത്ത്, മുസ്ലീം ലീഗിന് അനുകൂലമായ രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി രാഷ്ട്രീയ ആയുധമാക്കി. ഇന്ത്യാ വിഭജനത്തിന് കാരണം ജിന്നയും മുസ്ലീം ലീഗുമാണ്. ഇത് അംഗീകരിക്കുകയും മതേതര പാർട്ടിയെന്ന് വിളിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ചിന്തയ്ക്ക് പിന്നിൽ എന്താണെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാമെന്ന് ബിജെപി വക്താവ് സംബിത് പത്രയും കേന്ദ്രമന്ത്രി കിരൺ റിജ്ജുവും ആരോപിച്ചു.
രാഹുലൽ ഗാന്ധിയുടെ വിദേശ പര്യടനത്തെ കുറിച്ച് ആര് എസ്എസ് അധ്യക്ഷന് ഡോ. മോഹൻ ഭാഗവതും വിമർശിച്ചു. വിദേശത്ത് പോയി രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന ചിലരുടെ നടപടികൾ രാജ്യതാൽപ്പര്യത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു.