Saturday, October 19, 2024
Kerala

ഇർഷാദ് കൊലപാതകം; സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്പോർട്ട് റദ്ദാക്കി

ഇർഷാദ് കൊല്ലപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ പാസ്പോർട്ട്‌ റദ്ദ് ചെയ്തു. സ്വർണ്ണക്കടത്ത് സംഘത്തിലെ പ്രധാനികളുടെ പാസ്പോർട്ടാണ് റദ്ദ് ചെയ്തത്. നാസർ എന്ന മുഹമ്മദ് സ്വാലിഹ്‌, ഷംനാദ്, ഉവൈസ് എന്നിവരുടെ പാസ്പോർട്ടുകൾ ആണ് റദ്ദ് ചെയ്തത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ പാസ്പോർട്ട് ഓഫിസർ ആണ് നടപടി എടുത്തത്.

പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി നേരത്തെ ആരംഭിച്ചിരുന്നു. നാസർ എന്ന സ്വാലിഹ്‌, നൗഷാദ്, ഉവൈസ് എന്നിവർക്ക് നോട്ടീസയച്ചിരുന്നു. പൊലീസ് റിപ്പോർട്ട് പ്രകാരമാണ് പാസ്‌പോർട്ട് റദ്ദാക്കലിന് മുന്നോടിയായുള്ള നോട്ടീസയച്ചത്.

ജൂലൈ 6ന് കാണാതായ ഇ‌ർഷാദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഇർഷാദിന്റേതാണെന്ന് ഡിഎൻഎ പരിശോധന വഴിയാണ് സ്ഥിരീകരിച്ചത്. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് നി‍ർണായക വിവരം ലഭിച്ചത്.

രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്നായിരുന്നു ഇവരുടെ മൊഴി. ജൂലൈ 17ന് പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് തിരിച്ചറിയുകയായിരുന്നു.

 

Leave a Reply

Your email address will not be published.