കേരളത്തിലെ സിപിഐഎം ബിജെപിയുമായി രഹസ്യ ബന്ധം പുലർത്തുന്നു; കെ.സുധാകരൻ
കേരളത്തിലെ സിപിഐഎം ബി ജെ പി യുമായി രഹസ്യ ബന്ധം പുലർത്തുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നീതി പൂർവ്വം പ്രവർത്തിക്കുന്ന ഒരു ജൂഡിഷ്യറി ഉണ്ടായിരുന്നങ്കിൽ പിണറായി ജയിലിലായേനെയെന്ന് അദ്ദേഹം പറഞ്ഞു. സ്വപ്നയുടെ പരാതിയിൽ ഒരു കേസ് പോലും എടുത്തില്ല. ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ പലവട്ടം പരിശോധന നടത്തി.
അന്വേഷണങ്ങൾ ഒന്നും മുന്നോട്ട് പോയില്ല. ബി ജെ പി യും സിപിഐഎമ്മും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നു എന്നതിന്റെ തെളിവുണ്ട്. കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് ബി ജെ പി യുടെ ലക്ഷ്യം. അതിനായി കേരളത്തിൽ ബി ജെ പി, സിപിഐഎമ്മിനെ സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി വോട്ടുകൾ സിപിഐഎമ്മിന് മറിച്ചു കൊടുത്തുവെന്ന് കെ സുധാകരൻ ആരോപിച്ചു.
സുപ്രിം കോടതിയിൽ പോലും സമ്മർദ്ദം ചെലുത്തി ബി ജെ പി, സി പി ഐഎമ്മിനെ സഹായിക്കുന്നു. ലാവ്ലിൻ കേസിൽ ഇപ്പോഴും വിധി പറയാത്തത് അതുകൊണ്ടാണ്. 33 തവണ ലാവ്ലിൻ കേസ് മാറ്റി വെച്ചു. ഇവിടെ നീതി പൂർവ്വകമായ ജനാധിപത്യവും നീതിപീഠവും ഇല്ല. രാഹുലിന് ഒരു നീതി മറ്റുള്ളവർക്ക് മറ്റൊരു നീതി എന്നതാണ് അവസ്ഥയെന്ന് അദ്ദേഹം വിമർശിച്ചു.