Saturday, October 19, 2024
Kerala

ബ്രഹ്മപുരം തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ജില്ലാ കളക്ടർ രേണുരാജ് ഹൈക്കോടതിയെ അറിയിച്ചു. ചൂട് കൂടുന്നതിനാൽ ജാഗ്രതവേണമെന്ന നിർദേശം കോർപറേഷന് നൽകിയിരുന്നുവെന്നാണ് കളക്ടറുടെ വാദം. സമഗ്രമായ റിപ്പോർട്ട്
വെള്ളിയാഴ്ച്ച സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം നൽകി.

രൂക്ഷമായ വിമർശനമാണ് കളക്ടർക്ക് എതിരെ ഹൈക്കോടതി നടത്തിയത്. രണ്ട് ദിവസം കൊണ്ട് പുക അണയ്ക്കുമെന്ന് പറഞ്ഞിരുന്നോ എന്ന് കോടതി ആരാഞ്ഞു. അങ്ങനെയുള്ള റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്ന് കളക്ടർ വിശദീകരിച്ചു. ജില്ലാ കലക്ടർക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി മുന്നറിയിപ്പും നൽകി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസാണ് ഹൈക്കോടതി പരിഗണിച്ചത്.

ജില്ലാ കളക്ടർ രേണുരാജ് നേരിട്ടും അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഓൺലൈനായുമാണ് കോടതിയിൽ ഹാജരായത്. പൊതു ജന താൽപര്യത്തിനാണ് പ്രഥമ പരിഗണനയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പൊതുജന സംരക്ഷകർ എന്ന നിലയിലാണ് സ്വമേധയാ കേസെടുത്തത്. മാലിന്യമില്ലാത്ത അന്തരീക്ഷം പൗരൻമാരുടെ അവകാശമാണ്. ഈ അവകാശം കൊച്ചിയിലടക്കം നഷ്ടമാകുന്ന സ്ഥിതിയാണുള്ളത്. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട കളക്ടറെയും അഡീ. ചീഫ് സെക്രട്ടറിെയും വിളിച്ചു വരുത്തിയത്. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ബ്രഹ്മപുരം തീപിടിത്തത്തിൽ കൂടുതൽ ഹിറ്റാച്ചികളുടേയും ഡ്രൈവർമാരുടേയും സേവനം ആവശ്യമുണ്ടെന്ന് കാട്ടി ഫെയ്സ്ബുക്ക് പോസ്റ്റുമായി എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ് രം​ഗത്തെത്തിയിരുന്നു. സേവന സന്നദ്ധർ കളക്ടറേറ്റിൽ ബന്ധപ്പെടണമെന്നാണ് കളക്ടർ അറിയിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തീയും പുകയും പൂർണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തീയണയ്ക്കൽ പൂർത്തിയാക്കുന്നതിന് കൂടുതൽ ഹിറ്റാച്ചികൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്നും കൂടുതൽ ഹിറ്റാച്ചികളുടെയും ഡ്രൈവർമാരുടെയും സേവനം ഈ ഘട്ടത്തിൽ അടിയന്തരമായി ആവശ്യമുണ്ടെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇവരുടെ സേവനത്തിനുള്ള പ്രതിഫലം ജില്ലാ ഭരണകൂടം നൽകുന്നതായിരിക്കും. ഹിറ്റാച്ചിയുള്ളവരും സേവന സന്നദ്ധരായ ഡ്രൈവർമാരും ഉടൻ 9061518888, 9961714083, 8848770071 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിന് പിന്നാലെ കൊച്ചി നഗരത്തിലാകെ പുക വ്യാപിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി രം​ഗത്തെത്തിയിരുന്നു. നഗരത്തിലെ മലിനീകരണ പ്രശ്‌നത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനോട് കോടതി ചോദിച്ചു. തീപിടിത്തം മനുഷ്യനിർമിതമാണോ സ്വാഭാവികമായി ഉണ്ടായതാണോ എന്ന് കോടതി ചോദിച്ചു. ഇത് മനുഷ്യനിർമിതമാണോ അതോ ദൈവത്തിന്റെ പ്രവർത്തിയാണോ എന്നും കോടതി പരിഹസിച്ചു.

Leave a Reply

Your email address will not be published.