സർവകലാശാലാ നിയമഭേദഗതി ബിൽ; നാളത്തെ സഭാ സമ്മേളനത്തിലേക്ക് അഡ്വക്കേറ്റ് ജനറലിനെ ക്ഷണിക്കണമെന്ന് പ്രതിപക്ഷം
സർവകലാശാലാ നിയമഭേദഗതി ബില്ലിന്റെ പേരിൽ സ്പീക്കർക്ക് പ്രതിപക്ഷം കത്തയച്ചു. നാളത്തെ സഭാ സമ്മേളനത്തിലേക്ക് അഡ്വക്കേറ്റ് ജനറലിനെയും ക്ഷണിക്കണമെന്നാണ് യുഡിഎഫിന്റെ പ്രധാന ആവശ്യം. സർവകലാശാല നിയമഭേദഗതി ബില്ലിൽ നിരവധി നിയമപ്രശ്നങ്ങൾ ഉണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇത് ദൂരീക്കാൻ എ.ജിയെ ക്ഷണിക്കണമെന്ന് ചൂണ്ടിക്കാട്ടി പി.സി വിഷ്ണുനാഥ് എം.എൽ.എയാണ് സ്പീക്കർക്ക് കത്ത് നൽകിയത്.
ഗവർണറുമായുള്ള പോരും വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം ഉണ്ടായ നിയമന വിവാദങ്ങളും സർക്കാരിന് പരുക്കുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനിടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടക്കുന്ന സമരത്തിൽ സർക്കാർ അലഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സഭയിൽ പറഞ്ഞിരുന്നു. ഔദ്യോഗികമായും അനൗദ്യോഗികമായും പലതവണ ചർച്ചകൾ നടത്തി. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ ചർച്ച പിരിയുമെന്നും പിന്നീട് വഷളാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.
വിഴിഞ്ഞം സമരം ആരംഭിക്കുന്നത് ഓഗസ്റ്റ് 16 നാണ്. 19 ന് തന്നെ ഉപസമിതി ചർച്ച നടത്തി. 24 ന് വീണ്ടും യോഗം വിളിച്ചു. സെപ്റ്റംബറിൽ വീണ്ടും ചർച്ചകൾ നടന്നു. ഇവ കൂടാതെ അനൗദ്യോഗിക ചർച്ചകളും നടന്നു. സർക്കാറിന് വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി ചർച്ച നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരത്തിൻറെ പ്രധാന നേതാവുമായി താൻ ചർച്ച നടത്തി. തുറമുഖ നിർമ്മാണം നിർത്താൻ ആകില്ലെന്ന് അറിയിച്ചു. ഓരോ തവണയും നല്ല അന്തരീക്ഷത്തിൽ ചർച്ച പിരിയും, പിന്നീട് വഷളാകും – മുഖ്യമന്ത്രി പറഞ്ഞു.
ബഹളത്തിൽ മുങ്ങി നടപടികൾ അവസാനിപ്പിച്ച് നിയമസഭ തിങ്കളാഴ്ച പിരിഞ്ഞതോടെ ചർച്ച കൂടാതെ നാല് ബില്ലുകൾ ഒരുമിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. 2022ലെ ‘കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും’ എന്ന സർവകലാശാല ഭേദഗതി ബിൽ, 2022ലെ കേരള ഹൈകോടതി സർവിസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, 2022ലെ കേരള കശുവണ്ടി ഫാക്ടറികൾ (വിലക്കെടുക്കൽ) ഭേദഗതി ബിൽ, 2022ലെ കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.