Thursday, October 17, 2024
Kerala

വിഴിഞ്ഞം സമരം; പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ വീഴരുതെന്ന് പളളികളിൽ സർക്കുലർ

വിഴിഞ്ഞം തുറമുഖ സമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. സമരത്തിൻറെ പ്രാധാന്യമറിയിച്ചുള്ള ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ സർക്കുലർ ഇന്ന് കുർബാന മധ്യേ പള്ളികളിൽ വായിക്കും. സമരവുമായി മുന്നോട്ട് പോകണമെന്നും പിന്തിരിപ്പിക്കാനും വിഭജിക്കാനുമുള്ള ശ്രമങ്ങളിൽ വീണുപോകരുതെന്നും സർക്കുലറിൽ പറയുന്നു.

അതേ സമയം പ്രശ്നപരിഹാര ചർച്ചകൾക്കായി മന്ത്രിമാരായ വി അബ്ദുറഹ്മാനും ആൻറണി രാജുവും ഇന്നും യോഗം ചേരും. ശേഷം സമരസമിതി നേതാക്കളുമായും മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തിയേക്കും. വേഗത്തിൽ സമവായം സാധ്യമാക്കാനാണ് മന്ത്രിമാർക്ക് മുഖ്യമന്ത്രി നൽകിയ നിർദേശം.തുറമുഖ സമരത്തിൻറെ 13ആം ദിവസമായ ഇന്ന് ശാന്തിപുരം, പുതുക്കുറുച്ചി, താഴംപള്ളി, പൂത്തുറ ഇടവകകളുടെ നേതൃത്വത്തിലാണ് റാലിയും ഉപരോധവും നടക്കുക.

അതേസമയം തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്ന് തീരത്ത് ഉണ്ടായിട്ടുള്ള തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾക്ക് കാരണം തുറമുഖ നിർമ്മാണമാണ് .ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണമെന്നും മെത്രാൻ സമിതി കൊച്ചിയില്‍ ആവശ്യപെട്ടു. തിരുവനന്തപുരം അതിരുപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങൾക്ക് ലത്തീൻസഭയുടെ പൂർണ പിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി.

 

Leave a Reply

Your email address will not be published.