ഏകസിവിൽ കോഡിന്റെ വക്താക്കളായിരുന്ന സിപിഐഎം ഇപ്പോൾ മലക്കം മറിഞ്ഞു; കെ. സുധാകരൻ
ഏകസിവിൽ കോഡിന്റെ വക്താക്കളായിരുന്നു സിപിഐഎം ഇപ്പോൾ മലക്കം മറിഞ്ഞതെന്തിനാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഐഎം ശ്രമിക്കുന്നത്. ഏകസിവിൽ കോഡിനെ കോൺഗ്രസ് ശക്തമായി എതിർക്കും. ബഹുസ്വരതയുടെ ആഘോഷമെന്ന പേരിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ജനസദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അവസരത്തിനൊത്ത് മാറാൻ നാണവും ഉളുപ്പുമില്ലാത്ത പാർട്ടിയായി സിപിഐഎം മാറിയിരിക്കുകയാണ്. ഏക സിവിൽ കോഡിലെ നിലപാടാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്നത് പോലെയാണ് സിപിഐഎം ന്യൂനപക്ഷത്തിന്റെ വക്താക്കൾ ചമയുന്നത്. കോൺഗ്രസ് മണിപ്പൂർ ഐക്യദാർഢ്യ സദസും സംഘടിപ്പിക്കും. ഉദ്യോഗസ്ഥർ പലരും സിപിഐഎമ്മിന്റെ കാലു നക്കികളായി മാറി. വ്യത്യസ്ത സമുദായ നേതാക്കൾ, കോൺഗ്രസിന്റെ നിലപാടിനോട് യോജിക്കുന്ന രാഷ്ട്രീയപ്പാർട്ടി നേതാക്കൾ തുടങ്ങിയവരെ ഐക്യദാർഢ്യ സദസിന് ക്ഷണിക്കും.
വിദ്യാഭ്യാസ സംരക്ഷണ ക്യാമ്പയിൻ സംഘടിപ്പിക്കും. രതീഷ് കാളിയാടന്റെ പി എച്ച് ഡിയിൽ കെ.എസ്.യു നൽകിയ പരാതി അന്വേഷിക്കണം. പതനത്തിന്റെ പടുകുഴിയിൽ നിന്നയാളെയാണ് മുഖ്യമന്ത്രി അക്കാദമിക് അഡ്വൈസർ ആക്കിയത്. പി എച്ച് ഡി ഗവേഷണ പ്രബന്ധം മോഷ്ടിച്ചയാളെ സ്റ്റാഫിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. മുസ്ലിം വിഭാഗത്തിനെ അവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലാണ് യുഡിഎഫിൻ്റെയും എൽഡിഎഫിന്റെയും പ്രവർത്തനങ്ങൾ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിലപാടിൽ നിന്നും സിപിഐഎമ്മും കോൺഗ്രസും പിന്മാറണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് പ്രചരിപ്പിക്കാൻ ബിജെപി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. യുഡിഎഫും എൽഡിഎഫും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. കേരളത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. കേന്ദ്രമന്ത്രിസഭ പുനസംഘടന തീരുമാനിക്കേണ്ടത് പ്രധാനമന്ത്രിയും ദേശീയ നേതൃത്വവുമാണ്. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ശക്തമായി വാദിച്ച പാർട്ടിയാണ് സിപിഐഎം. വർഗീയശക്തികളെ പ്രീണിപ്പിക്കാനുള്ള ശ്രമമാണ് സിപിഐഎമ്മും കോൺഗ്രസും നടത്തുന്നത്. മുത്തലാക്കിനെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്ലിം സഹോദരങ്ങൾ കേരളത്തിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.