Saturday, October 19, 2024
National

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് @100; ഇന്ന് ഐക്യരാഷ്ട്രസഭ ആസ്ഥാനത്തും പ്രക്ഷേപണം ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്തിന്‍റെ നൂറാം എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. രാവിലെ പതിനൊന്ന് മണിക്കാണ് നൂറാം എപ്പിസോഡ് സംപ്രേഷണം ചെയ്യുക. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യും. 2014 ഒക്ടോബർ 3 നാണ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്ത് അവതരിപ്പിച്ചത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മൻ കി ബാത്ത് വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പരിപാടിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക് എത്തുമ്പോൾ കേരളത്തിന് ഓര്‍മ്മിക്കാനും പ്രചോദന കഥകളേറെയാണ്. ശബരിമല ക്ഷേത്ര പരിസരത്തെ ശുചിത്വ ചിന്ത മുതൽ വറ്റിവരണ്ട കുട്ടമ്പേരൂര്‍ നദിയുടെ പുനരുജ്ജീവനം വരെ വലുതും ചെറുതുമായ സംഭവങ്ങളും വ്യക്തികളുടെയും സ്ഥാപനങ്ങളുടേയും നേട്ടങ്ങളും എല്ലാം പ്രതിമാസ പരിപാടിയിൽ ഉൾപ്പെടുത്തി പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.

ശാരീരിക പരിമിതികൾ വകവയ്ക്കാതെ വേമ്പനാട്ട് കായലിൽ നിന്ന് പ്ലാസ്റ്റിക്ക് വാരുന്ന എൻഎസ് രാജപ്പനും, വായനയുടെ മഹത്വം ലോകത്തോട് പറയുന്ന വേളയിൽ ഇടുക്കിയിൽ നിന്ന് അക്ഷരയും ലോകത്തിന് മുന്നിലെ കേരളത്തിന്റെ മാതൃകയായി. കടുത്ത വേനലിൽ പക്ഷികൾക്കും മൃഗങ്ങൾക്കും മൺ പാത്രത്തിൽ വെള്ളം കരുതുന്ന മുപ്പട്ടം സ്വദേശി നാരായണൻ, പഴയ വസ്ത്രങ്ങൾ തുന്നിയൊരുക്കിയും തടിക്കഷ്ണങ്ങൾ രാകി മിനുക്കിയും കളിപ്പാട്ടങ്ങളൊരുക്കുന്ന എറണാകുളം സെന്റ് തേരാസസിലെ കുട്ടികൾ, പച്ചമരുന്ന് കൊണ്ട് വിഷ ചികിത്സ നടത്തുന്ന ലക്ഷ്മിക്കുട്ടി മുതൽ പിഎൻ പണിക്കര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങൾ വരെ പലപ്പോഴായി പ്രധാനമന്ത്രി മൻ കി ബാത്തിൽ പരാമര്‍ശിച്ച് പോയി.

2014 ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ പ്രതിമാസ പതിവിനിടെ പ്രധാനമന്ത്രി കേരളം പരാമര്‍ശിച്ച് പോയ സന്ദര്‍ഭങ്ങൾ ഇനിയുമേറെയുണ്ട്. വെറുതെ പറഞ്ഞ് പോകുകയല്ല, കൊച്ചുകേരളത്തിലെ കൊച്ച് കൊച്ച് മാതൃകകൾ ലോകത്തിനാകെ മാതൃകയാകുന്നതെങ്ങനെയെന്ന് മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചത്.

­

Leave a Reply

Your email address will not be published.