Saturday, October 19, 2024
Kerala

ലഹരി ഉപയോ​ഗിച്ചിരുന്നതായി അറിവില്ല, ആൺസുഹൃത്തുക്കളുമില്ല; പീഡനത്തിനിരയായ 14കാരി മരിച്ചതിൽ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടിയുടെ മരണത്തില്‍ സ്കൂളുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്കൂളില്‍നിന്ന് മുന്‍പ്
വിനോദയാത്രയ്ക്ക് പോയ ബസിലെ ജീവനക്കാരുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. പെണ്‍കുട്ടി താമസിച്ചിരുന്ന പൊലീസ് ക്വാട്ടഴ്സ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.

എട്ടാംക്ലാസുകാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചതിനാലാണ് തലച്ചോറിലെ രക്തസ്രാവം മരണകാരണമായതെന്നും അഭ്യൂഹം പരന്നു. എന്നാല്‍ അന്വേഷണസംഘത്തെ കുഴക്കുന്നത് പെണ്‍കുട്ടിയുമായി അടുപ്പമുള്ളവരുടെ മൊഴികളാണ്. വീട്ടില്‍ അബോധാവസ്ഥയില്‍ വീഴുന്നതിന് തൊട്ടുമുന്‍പ് വരെ ഒരു തരത്തിലുമുള്ള അസ്വാഭാവികത പെണ്‍കുട്ടി കാണിച്ചിരുന്നില്ലെന്നും ലഹരിമരുന്ന് ഉപയോഗിക്കുന്നതായി അറിവില്ലെന്നുമാണ് മൊഴികള്‍. ആണ്‍ സുഹൃത്തുക്കളുള്ളതായി അറിയില്ലെന്ന് കൂട്ടുകാരികള്‍ മൊഴിനല്‍കിയതായി അന്വേഷണസംഘം പറയുന്നു.

അധ്യാപകരുടെ മൊഴിയെടുത്തതിന് പിന്നാലെ സ്കൂളില്‍ നിന്ന് അവസാനം പോയ വിനോദയാത്രയുടെ വിവരങ്ങള്‍ കൂടി അന്വേഷണസംഘം തിരഞ്ഞു. ബസ് ജീവനക്കാരുടെ വിശദമായ മൊഴിയും രേഖപ്പെടുത്തി. പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ ശുചിമുറി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗമുണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലും പെണ്‍കുട്ടി താമസിച്ചിരുന്ന പൊലീസ് ക്വാട്ടേഴ്സിലും പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം പറയുന്നു.

Leave a Reply

Your email address will not be published.