Sunday, April 13, 2025
National

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനി ഓഹരി പങ്കാളിത്തത്തിലൂടെ എല്‍ഐസിക്ക് നഷ്ടമായത് 16,580 കോടി രൂപ

കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്( എല്‍ഐസി) ഉണ്ടായത് 16,580 കോടി രൂപയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ വലിയ ഓഹരി പങ്കാളിത്തമുള്ള എല്‍ഐസിക്ക് ഭീമമായ നഷ്ടമുണ്ടായതില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

അദാനി ഗ്രൂപ്പ് ഓഹരികളിലെ എല്‍ഐസി നിക്ഷേപത്തിന്റെ മൂല്യം 77000 കോടിയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി. ഇതില്‍ 23,500 കോടി നഷ്ടമായെന്നും ഇപ്പോള്‍ നിക്ഷേപമൂല്യം 53,000ലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എന്തിന് അദാനി ഗ്രൂപ്പില്‍ എല്‍ഐസി നിക്ഷേപം നടത്തുന്നുവെന്ന് മറുപടി പറയണമെന്നും ജനങ്ങളുടെ പണമാണ് ഇതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

അദാനി ഗ്രൂപ്പ് വരുമാനം പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പ് വിപണിയില്‍ കനത്ത തിരിച്ചടി നേരിടുന്നത്. രണ്ട് വര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടായി നല്‍കിയിരിക്കുന്നത് എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ വാദം. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതിന് വിശദീകരണം നല്‍കാന്‍ 21 ചോദ്യങ്ങളും ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന് ഒന്നിന് പോലും അദാനി ഗ്രൂപ്പിന് വ്യക്തമായ മറുപടി നല്‍കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് ട്വിറ്ററിലൂടെ ചൂണ്ടിക്കാണിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് തൊട്ടടുത്ത ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ് തുടരുന്നത്. എന്നാല്‍ വ്യക്തമായ മറുപടി തയാറാക്കി വരികയാണെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *