Friday, April 11, 2025
National

ബന്ധം വേര്‍പെടുത്തി; ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി

ബന്ധം വേര്‍പെടുത്തിയ ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി. ഭാര്യക്ക് നല്‍കാനുള്ള ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചയാള്‍ക്കാണ് ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്ക് കൂടി ജീവനാംശം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. മുംബൈയിലെ ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെതാണ് ഉത്തരവ്.

ബന്ധങ്ങളുടെ തകര്‍ച്ചയില്‍ വ്യക്തികള്‍ക്ക് മാനസിക സന്തോഷം നല്‍കാന്‍ സഹായിക്കുന്നവയാണ് വളര്‍ത്തുമൃഗങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. വളര്‍ത്തുനായ്ക്കളുടെ പരിപാലനത്തിനായാണ് ഭാര്യ പണം വിനിയോഗിക്കേണ്ടത്. 55കാരിയായ സ്ത്രീയാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിവാഹമോചനം ലഭിച്ചെങ്കിലും ജീവനാംശം സംബന്ധിച്ച കേസ് കോടതിയില്‍ പൂര്‍ത്തിയായിട്ടില്ല.

തനിക്ക് 55 വയസായെന്നും മറ്റ് ജോലി ചെയ്ത് ജീവിക്കാനാകില്ലെന്നും തന്റെ മൂന്ന് റോട്‌വീലര്‍ നായ്ക്കളെ നോക്കാന്‍ കൂടി ഇടക്കാല ജീവനാംശം വേണമെന്നുമാണ് സ്ത്രീ ആവശ്യപ്പെട്ടത്. എന്നാല്‍ ഭര്‍ത്താവ് ഇതിനെ എതിര്‍ത്തു. ഭര്‍ത്താവിന്റെ വാദം തള്ളിക്കളഞ്ഞ കോടതി, വളര്‍ത്തുമൃഗങ്ങള്‍ ജീവിതത്തില്‍ അനിവാര്യമാണെന്നും ബന്ധങ്ങള്‍ തകര്‍ന്നതുമൂലമുള്ള വൈകാരിക നഷ്ടം നികത്താന്‍ ഇവയ്ക്കാകുമെന്നും വ്യക്തമാക്കിയാണ് ഭര്‍ത്താവിനോട് ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *