ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ല: ഒരു മൃതദേഹം കണ്ടെത്തി
അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ. തൊഴിലാളികളെല്ലാം റോഡ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. ഇവരിൽ ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി.
തൊഴിലാളികളിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ളവരാണ്. ഈദ് പ്രമാണിച്ച് നാട്ടിൽ പോകാൻ കരാറുകാരനോട് അവധിയ്ക്ക് അഭ്യർത്ഥിച്ചിരുന്നു. കരാറുകാരൻ ഇത് വിസമ്മതിച്ചതോടെ സംഘം കാൽനടയായി അസമിലേക്ക് പോയതായി വിവരമുണ്ട്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ തൊഴിലാളികളെല്ലാം നദിയിൽ വീണതായി പൊലീസ് സംശയിക്കുന്നു.
തൊഴിലാളികളെ കണ്ടെത്താൻ നദി ഭാഗത്തേക്ക് റെസ്ക്യൂ ടീമിനെ അയച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരു മൃതദേഹം മാത്രമാണ് കണ്ടെടുത്തത്. അപകടത്തിൽ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.