Saturday, April 12, 2025
National

വിദ്യാർത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; ഇടപെട്ട് കേന്ദ്രസർക്കാർ

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് നിർദേശം നൽകി. വിദ്യാഭ്യാസ അഡിഷണൽ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു കേന്ദ്രത്തിന് കത്തയച്ചിരുന്നു. വിഷയത്തില്‍ കർശന നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേസ് അന്വേഷിക്കുന്ന സിഐയുടെ നേതൃത്വത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ കോളജിലെത്തിച്ച് സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചു. നാല് വനിതകളും നാല് പുരുഷന്മാരുമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ സാരിയുടുത്ത മറ്റ് രണ്ട് സ്ത്രീകളാണ് വിദ്യാര്‍ത്ഥിനികളെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരീക്ഷ നടത്തുന്ന ഏജന്‍സി അയച്ച ജീവനക്കാര്‍ അല്ല ഇവരെന്നും കോളജ് ജീവനക്കാരാണെന്നും പൊലീസ് പറഞ്ഞതായി സെക്യൂരിറ്റി പറഞ്ഞു.

വിഷയത്തില്‍ കോളജിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും ഏജന്‍സിയാണ് പരീക്ഷാ നടത്തിപ്പ് പ്രക്രിയകള്‍ നടത്തിയതെന്നുമായിരുന്നു ഇന്നലെ കോളജ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. നീറ്റ് സംഘം നിയോഗിച്ച ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും അവര്‍ വിശദീകരിച്ചിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊല്ലം റൂറല്‍ എസ്പിക്കാണ് നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *