റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും; ജോഡോ യാത്ര നാളെ കശ്മീരിലേക്ക്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കശ്മീരിലേക്ക് കടക്കും. ലഖൻപൂരിൽ മുൻമുഖ്യമന്ത്രി യാത്രയെ സ്വീകരിക്കും. എം കെ സ്റ്റാലിൻ, ഉദ്ദവ് താക്കറെ ഉൾപ്പെടയുള്ളവർ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിനത്തിൽ കശ്മീരിലെ ബനിഹാളിൽ രാഹുൽ ഗാന്ധി ത്രിവര്‍ണ പതാക ഉയര്‍ത്തും.
ശേഷമാകും ശ്രീനഗറിലേക്ക് കടക്കുക. ആനന്ദ് നാഗ് വഴി ശ്രീനഗറിലെത്തുക 27ന് ആയിരിക്കും. കശ്മീരില്‍ ദേശീയ പതാകയേന്തിയാകും ഭാരത് ജോഡോ യാത്ര. മികച്ച ആരോഗ്യമുള്ളവരാകണം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയില്‍ പങ്കെടുക്കേണ്ടത് എന്ന് സുരക്ഷാ ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 30നാണ് ജോഡോ യാത്രയുടെ സമാപനം.
പഞ്ചാബിലെ പര്യടനം പൂര്‍ത്തിയാക്കിയാകും കശ്മീരിലേക്ക് കടക്കുക. മാസങ്ങള്‍ നീണ്ട യാത്രയുടെ സമാപനം കശ്മീരിലാണ്. 24 പ്രതിപക്ഷ പാര്‍ട്ടികളെ സമാപന സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. അതിനിടെയാണ് മുന്നറിയിപ്പുമായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രംഗത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചുവരികയാണ്. ചില പ്രദേശങ്ങളില്‍ കാല്‍നട യാത്ര ഒഴിവാക്കണം എന്നാണ് ഉപദേശം. പകരം ഇവിടെ കാര്‍ ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.