Saturday, October 19, 2024
National

ജഗന്റെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് ചന്ദ്രബാബു നായിഡു

വിജയവാഡ: ആന്ധ്ര പ്രദേശിൽ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വിശ്വസ്തയായ ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് പൂച്ചെണ്ട് സ്വീകരിക്കാൻ വിസമ്മതിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവിയായ ഐപിഎസ് ഉദ്യോഗസ്ഥനെ ഓഫീസിൽ കയറ്റാതെ ഇറക്കിവിട്ട ദൃശ്യങ്ങളും വൈറലായിരുന്നു. വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ച ഐഎഎസ് ഉദ്യോഗസ്ഥ യോഗത്തിനെത്തിയതായിരുന്നു യെര ശ്രീലക്ഷ്മി. മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരേപ്പോലെ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയതായിരുന്നു യെര ശ്രീലക്ഷ്മിയും.

ആന്ധ്രപ്രദേശ് വ്യവസായ സെക്രട്ടറിയായിരുന്ന ശ്രീലക്ഷ്മിയെ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ തെലങ്കാന സംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെ സ്പെഷ്യൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. 2011ൽ ഒബുലപുരം ഖനന കേസിൽ അറസ്റ്റിലായ യെര ലക്ഷ്മിയ്ക്ക് പിന്നീട് തെലങ്കാന ഹൈക്കോടതി ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. വിവാദമായ അറസ്റ്റിനും തുടർ നടപടികൾക്ക് ശേഷവും ജഗൻ മോഹൻ റെഡ്ഡി ഇവരെ സ്പെഷ്യൽ ചീഫ് സെക്രട്ടറിയായി നിയോഗിക്കുകയായിരുന്നു. ഇതിലുള്ള വിയോജിപ്പ് വ്യക്തമാക്കുന്നതായിരുന്നു വ്യാഴാഴ്ചത്തെ ചന്ദ്രബാബു നായിഡുവിന്റെ നടപടി. ഇതിന് പിന്നാലെ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനത്തെ നിശിതമായ വിമർശിച്ചായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രസംഗം.

താറുമാറായ പ്രവർത്തനങ്ങൾ വീണ്ടുമൊരു ട്രാക്കിലെത്തിക്കാൻ ശക്തമായ നടപടികൾ എടുക്കേണ്ടി വരുമെന്നും ചന്ദ്രബാബു നായിഡു വിശദമാക്കി. സംസ്ഥാനത്ത് ഇത്ര മോശമായ അവസ്ഥ ഇപ്പോഴാണ് കാണുന്നതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരായി നിയമിതരായവർക്ക് സ്ഥാനവുമായി ബന്ധമില്ലാത്ത അവസ്ഥയാണെന്നും രൂക്ഷ വിമർശനത്തോടെയാണ് ചന്ദ്രബാബു നായിഡുവിന്റെ പ്രസംഗം.

Leave a Reply

Your email address will not be published.