“മോദിയും ഷായും നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ട്?”: രാമനവമി ആക്രമണങ്ങളിൽ കപിൽ സിബൽ
പശ്ചിമ ബംഗാളിലും ബിഹാറിലും നടന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാംഗം കപിൽ സിബൽ. വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നിശ്ശബ്ദത പാലിക്കുകയാണെന്ന് പറഞ്ഞ കപിൽ, രാജ്യത്ത് പടരുന്ന വിദ്വേഷത്തിന്റെ തീ തടയാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
വിദ്വേഷ പ്രചാരണങ്ങൾ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. സാധാരണക്കാരാണ് ഈ വിദ്വേഷത്തിന്റെ ഇരകൾ. നരേന്ദ്ര മോദിയും അമിത് ഷായും ഈ വിഷയത്തിൽ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും, വർഗീയ കലാപങ്ങളെ അപലപിക്കാൻ ഇരുവരും തയ്യാറാകണമെന്നും സിബൽ ആവശ്യപ്പെട്ടു.
ഇപ്പോൾ സൃഷ്ടിക്കപ്പെട്ട ഈ പരിതസ്ഥിതിയിൽ നിന്ന് മാറി, രാജ്യം മുന്നേറേണ്ടതുണ്ട്. 2024 തെരഞ്ഞെടുപ്പ് ഇതിനുള്ള കാരണമായിരിക്കരുത്. എല്ലാവരോടുമുള്ള ആത്മാർത്ഥമായ അഭ്യർത്ഥനയാണിതെന്നും കപിൽ സിബൽ പറഞ്ഞു. രാമനവമി ആഘോഷത്തിനിടെ സസാറാം, ബിഹാർ ഷെരീഫ് പട്ടണങ്ങളിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.