Saturday, October 19, 2024
Kerala

രജിസ്റ്റർ ചെയ്തത് 7540 കേസുകൾ; തലസ്ഥാനത്ത് ലഹരികേസുകളിൽ വൻവർദ്ധനവ്…

തലസ്ഥാന നഗരിയിൽ എക്സൈസ് കേസുകളിൽ ഗണ്യമായി വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏഴുമാസത്തിനിടെ 7540 കേസുകളാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിൽ അതിമാരക മയക്കുമരുന്നുകൾ വരെ ഉൾപ്പെട്ടിട്ടുണ്ട്. 89 ഗ്രാം എം.ഡി.എം.എ, 36 ഗ്രാം ഹാഷിഷ്, 125 കിലോഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ 915 അബ്കാരി കേസും 225 എന്‍.ഡി.പി.എസ്. കേസും 6400 കോട്പ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുൻവർഷങ്ങളെ വെച്ച് അപേക്ഷിക്കുമ്പോൾ റിപ്പോർട് ചെയ്ത കേസുകൾ ഇരട്ടിയാണ്. 443-ലിറ്റര്‍ചാരായവും 3165-ലിറ്റര്‍ വിദേശമദ്യവും 124-ലഹരിഗുളികകളും കേസുകളില്‍പ്പെട്ട 84-വാഹനങ്ങളും എക്സൈസ് വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

12,72400 രൂപയാണ് വിവിധ കേസുകളില്‍നിന്നു പിഴയായി ഈടാക്കിയിരിക്കുന്നത്. ഓണക്കാലത്ത് പരിശോധന കർശനമാക്കാനാണ് എക്സെസ് വകുപ്പിന്റെ തീരുമാനം. സ്‌കൂളിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വ്യാപകമായി ലഹരി എത്തുന്നതും അവയുടെ ഉപയോഗം വർധിക്കുന്നതും ഏറെ ആശങ്കജനകമായ കാര്യമാണ്. സമീപകാലത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പിടികൂടിയ കേസുകളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘങ്ങളെയാണ്.

ഇപ്പോൾ കടത്തുകാരായി പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണവും വളരെ കൂടുതലാണ്. കോളേജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഏഴുമാസത്തിനിടെയുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 12 സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എക്സൈസും പോലീസും ചേർന്ന് ഓണക്കാലത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകളും ഇതിനായി സജ്ജമാണ്.

Leave a Reply

Your email address will not be published.