ലൈഫ് മിഷൻ കോഴ; സന്തോഷ് ഈപ്പന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ യുണിടാക് എം ഡി സന്തോഷ് ഈപ്പന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കലൂർ പിഎംഎൽഎ കോടതിയിൽ ഉച്ചയോടെ സന്തോഷ് ഈപ്പനെ ഹാജരാക്കും. കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഇഡി സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
ലൈഫ് മിഷൻ കോഴയിടപാട് കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യപ്രകാരം മൂന്ന് ദിവസത്തേക്കാണ് സന്തോഷ് ഈപ്പനെ കോടതി ഇഡിയുടെ കസ്റ്റഡിയിൽ വിട്ടത്. ലൈഫ് മിഷൻ മുൻ സിഇഒ യു. വി ജോസിനെയും സന്തോഷ് ഈപ്പനെയും കഴിഞ്ഞ ദിവസം ഒന്നിച്ചിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഇഡിക്ക് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ. കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവ ശങ്കറിന്റെ ജാമ്യ അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ലൈഫ്മിഷൻ കേസിൽ സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളിലും ഇ. ഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സ്വപ്നയെ സ്‌പേസ് പാർക്കിൽ കൺസൽട്ടന്റായി നിയമിച്ചതിന്റെ വിശദാംശങ്ങൾ ഇ.ഡി തേടിയിട്ടുണ്ട്. സ്‌പേസ് പാർക്ക് സ്‌പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ് കുറുപ്പിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികൾക്കും ഇ.ഡി നോട്ടീസ് അയച്ചിരിക്കുകയാണ്.