Friday, October 18, 2024
Kerala

ജപ്തി നോട്ടീസ് നൽകി, കൊല്ലത്ത് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ജപ്തി നോട്ടീസ് നൽകിയതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പണം തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.

ലോണെടുത്തിട്ട് 4 വർഷം ആയതേ ഉള്ളൂവെന്നും കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നുവെന്നും വാർഡ് മെമ്പർ ഷീജ പറയുന്നു. അജികുമാറിന്റെ ഭാര്യയ്ക്ക് ​രോ​ഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ബാങ്ക് അധികൃതർ നോട്ടീസ് പതിക്കുകയായിരുന്നു. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച മിടുക്കിയായ കുട്ടിയാണ് ജീവനൊടുക്കിയതെന്നും വാർഡ് മെമ്പർ പറയുന്നു.

Leave a Reply

Your email address will not be published.