വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു
വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷാ തടവുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി പന്തലഞ്ഞ് വിട്ടിൽ ചെറുങ്ങോരൻ (81) മരിച്ചു. മുളങ്കുന്നത്ത് കാവ് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് സർവയലൻസ് വാർഡിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി വരവെ ഇന്നലെ രാത്രിയാണ് മരിച്ചത്. മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.
അതേസമയം, കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ. പോക്സോ കേസ് പ്രതിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ് (35) മരിച്ചത്. പോക്‌സോ കേസിൽ റിമാൻഡിൽ കഴിയവേയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ മതിൽ കമ്പിയിലാണ് ഇയാൾ തൂങ്ങിയത്. പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജുവിനെ ഫെബ്രുവരി 10നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
വിയ്യൂർ സെൻട്രൽ ജയിലിലും രണ്ടാഴ്ച മുമ്പ് ഇതിന് സമാനമായ സംഭവമുണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശി ഗോപിയെയാണ് (31) അന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ കേസിൽ ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ടയാളായിരുന്നു ഗോപി. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുള്ള കമ്പിയിലാണ് ഗോപിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.