Wednesday, April 16, 2025
Kerala

റസിഡന്റ്‌സ് അസോസിയേഷന്‍ കയ്യേറിയ വിവാദ വെയിറ്റിംഗ് ഷെഡ് പൊളിച്ചു നീക്കി

തിരുവനന്തപുരം:ശ്രീകാര്യത്തെ കോളേജ് ഓഫ് എഞ്ചിനീയറങ്ങിന് സമീപമുള്ള വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം കോര്‍പറേഷന്‍ പൊളിച്ചു നീക്കി.ഈ ബസ് സ്‌റ്റോപ് റസിഡന്റ്‌സ് അസോസിയേഷന്‍ കൈയേറിയിരുന്നു. ഇതിന് പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി.

ശ്രീകാര്യത്തെ സിഇടിക്ക് മുന്നിലായിരുന്നു കാത്തിരിപ്പ് കേന്ദ്രം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന് പിന്നാലെയാണ് വിവാദമുണ്ടായത്. ഇവിടെയുണ്ടായിരുന്ന ബഞ്ച് മൂന്ന് ഭാഗമാക്കി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ശ്രമം നടത്തി.

ഇരിപ്പിടം മുറിച്ചു മാറ്റിയതിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധമാണ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായത്. അടുത്തിരിക്കാനല്ലേ വിലക്കുളളൂ, മടിയില്‍ ഇരിക്കാലോ എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ ചിത്രം പങ്കുവച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.

അതിനിടെയാണ് റസിഡന്റ്‌സ് അസോസിയേഷന്‍ ബസ് സ്റ്റോപ് കൈയേറിയത്. ഷെല്‍റ്റര്‍ മോടി പിടിപ്പിക്കുകയും അവരുടെ പേര് എഴുതി വച്ച്‌ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയുമാണ് അസോസിയേഷന്‍ ചെയ്തത്. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം മാത്രം എന്നു പ്രത്യേകം എഴുതി വയ്ക്കുകയും ചെയ്തിരുന്നു. ശ്രീകൃഷ്ണ നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്റേതാണ് നടപടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച്‌ ഇരിക്കുന്നു എന്ന് ആരോപിച്ച്‌ മുറിച്ചു മാറ്റിയ ഇരിപ്പിടവും അതേപോലെ തന്നെ ബസ് സ്‌റ്റോപ്പിലുണ്ടായിരുന്നു.

സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ലിംഗ സമത്വ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം പിപിപി മോഡലില്‍, ഡിസൈന്‍ പൂര്‍ത്തിയായെന്നു ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *