തമിഴ്നാട്ടിൽ നിന്ന് കഞ്ചാവും പാന്‍മസാലയുമടക്കം കേരളത്തിലേക്ക്, പിന്നിൽ വൻ സംഘം; വലവിരിച്ച് പൊലീസ്
ഇടുക്കി: തമിഴനാട്ടില് നിന്നും കഞ്ചാവും പാന്‍മസാല അടക്കമുള്ള ലഹരിമരുന്നുകളുമെത്തിക്കുന്ന സംഘം തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന് പൊലീസ്. ലഹരി സംഘത്തിനായി പൊലീസ് വലവിരിച്ചിരിക്കുകയാണ്. തമിഴനാട്ടിൽ നിന്നും കഞ്ചാവും പാന്‍മസാല അടക്കമുള്ള ലഹരിമരുന്നുകളുമെത്തിക്കുന്ന സംഘം തൊടുപുഴ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ച നടത്തിയ പരിശോധനയില്‍ 18 പേരെയാണ് ലഹരിവസ്തുക്കളുമായി അറസ്റ്റു ചെയ്തത്.
തമിഴ്നാട് അതിര്‍ത്ഥി വരെ ബസില്‍ കടത്തിക്കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ അതിർത്ഥിയി ചെക്ക് പോസ്റ്റ് വെട്ടിച്ചാണ് തൊടുപുഴയിലെത്തിക്കുന്നത്. കഞ്ചാവിനോപ്പം പാന്‍മസാലയും ഇങ്ങനെയെത്തിക്കാന്‍ വലിയ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. തൊടുപുഴ സ്വദേശികള്‍ മുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വരെ ഈ സംഘത്തില്‍ പെടും. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ 10 പേരെ കഞ്ചാവുമായും 8 പേരെ പാന്‍മസാലയുമായും പിടികൂടിയിരുന്നു. മിക്കവരും ഈ സംഘത്തില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങി പ്രാദേശകിമായി വിൽപ്പന നടത്തുന്നവരാണെന്ന് പൊലീസ് പറയുന്നു.
അറസ്റ്റിലായവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അതിര്‍ത്ഥിയില്‍ നിന്നും കഞ്ചാവ് കടത്തുന്നവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതിനിടെ പൊലീസ് പിടികൂടിയവരിലൊരാള്‍ സുവിശേഷ പ്രസംഗകനെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഇതിനെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ പൊലീസിനെ പ്രതിക്ഷേധം അറിയിച്ചു. പൊലീസിനൊപ്പം എക്സൈസും മയക്കുമരുന്ന് കടത്തു സംഘത്തിനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ സംയുക്തമായി പരിശോധനകള്‍ നടത്താനും ഇരുവിഭാഗവും ആലോചിക്കുന്നുണ്ട്.