എം. കെ രാഘവന് താക്കീത്; കെപിസിസി നടപടി നേതൃത്വത്തിനെതിരായ പരസ്യ വിമർശനത്തിൽ
പാർട്ടി നേതൃത്വത്ത പ്രതിസന്ധിയിലാക്കുന്ന പരസ്യ പ്രതികരണങ്ങൾ കെ. മുരളീധരന്റെയും എം. കെ രാഘവന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. കെ. മുരളീധരൻ നടത്തിയ പ്രസ്താവനകൾക്ക് നേരെ നേതൃത്വം പല തവണ കണ്ണടച്ചതാണ്. വിമത പ്രവർത്തനങ്ങൾ എന്ന് പാർട്ടി നേതാക്കൾ വിശേഷിപ്പിച്ച ശശി തരൂരിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് എം. കെ രാഘവൻ ആയിരുന്നു. ശശി തരൂരിനെ ഉയർത്തികൊണ്ട് വന്നതിൽ രാഘവനെതിരെ പാർട്ടിയിൽ വിമർശകരുണ്ട്. അതിനിടയിലാണ് നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനയുമായി എം. കെ രാഘവൻ മുന്നോട്ട് വന്നത്. വിമർശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോൺഗ്രസ് പാർട്ടി മാറിയെന്നും സ്ഥാനമാനങ്ങൾ വേണമെങ്കിൽ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും എം. കെ രാഘവൻ പരസ്യമായി വിമർശിച്ചിരുന്നു.
വിഷയത്തിൽ ഉടൻ തന്നെ കെപിസിസി നേതൃത്വം ഡിസിസിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എം കെ രാഘവനെ പിന്തുണച്ച കെ. മുരളീധരൻ എം പി രംഗത്ത് വന്നത് നേതൃത്വത്തിന് കൂടുതൽ തലവേദയായി. പരസ്യ പ്രതികരണങ്ങൾ പാടില്ല എന്ന് നേതൃത്വം പലതവണ മുന്നറിയിപ്പ് നൽകിയിട്ടും മുതിർന്ന നേതാക്കൾ അത് കണക്കിലെടുക്കാത്തതാണ് ഔദ്യോഗികമായി താക്കീത് നൽകുന്നതിന് കാരണം. പരാതി പറയാൻ പാർട്ടി വേദികൾ ഉണ്ടായിരുന്നിട്ടും പൊതുവേദിയിൽ വിമർശനമുന്നയിച്ചത് ശരിയായില്ല എന്ന് ചൂണ്ടി കാണിച്ചാണ് താക്കീത്. കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എം. കെ രാഘവന് കത്ത് നൽകി. എഐസിസിയുടെ അനുമതിയോടെയാണ് കെപിസിസി നടപടി എടുത്തത്.
നേതൃത്വത്തിനെതിരായ പരസ്യപ്രതികരണങ്ങളിൽ താക്കീത് നൽകുന്ന തരത്തിൽ കെപിസിസിയിൽ നിന്ന് കത്ത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി. പാർട്ടിക്ക് അകത്ത് പ്രവർത്തിക്കുമ്പോൾ അഭിപ്രായം പറയുമെന്ന് കെ മുരളീധരൻ പറഞ്ഞു. സേവനം വേണ്ടെന്ന് പറഞ്ഞാൻ മതി അപ്പോൾ പാർട്ടി പ്രവർത്തനം നിർത്താമെന്നും കെപിസിസിയിൽ നിന്ന് കത്ത് കിട്ടുമ്പോൾ വിഷയത്തിൽ പ്രതികരിക്കാമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.