ലൈഫ് മിഷൻ കോഴക്കേസ്; റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലൈഫ് മിഷൻ കോഴക്കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തനിക്ക് ചില അസ്വസ്ഥതകളുണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ കോടതി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹത്തെ റിമാൻഡ് ചെയ്യുകയായിരുന്നു. ഇപ്പോൾ ജയിലിൽ തുടരവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേസമയം വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്‌ന സുരേഷ് അറിയിച്ചു. കർണാടക പൊലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്ന് സ്വപ്‌ന സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ബെംഗളൂരു കെ ആർ പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിജേഷ് പിള്ള താമസിച്ച ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
ഭീഷണിക്കേസുകളിലെ പ്രാഥമിക നടപടിയാണ് സ്വീകരിച്ചതെന്നും പൊലീസ് വിശദീകരണം. സ്വപ്നയുടെ പരാതിയില്‍ വിജേഷിനോട് ഹാജരാകാന്‍ ആവശ്യപ്പെടും. ഭീഷണി ആവര്‍ത്തിച്ചാല്‍ കേസെടുക്കുമെന്ന് വിജേഷിന് പൊലീസ് മുന്നറിയിപ്പ് നല്‍കും. കൂടിക്കാഴ്ച നടന്ന ബെംഗളൂരുവിലെ ഹോട്ടലില്‍ തെളിവെടുത്തു. വിജേഷിനൊപ്പം ഒരാള്‍കൂടി താമസിച്ചെന്ന് ഹോട്ടലുകാര്‍ പൊലീസിനെ അറിയിച്ചു.