കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് പ്രചാരണം; വ്യാജ പ്രചാരണം യുവാക്കൾ തിരിച്ചറിയണം; മുഖ്യമന്ത്രി
പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കാൻ വിദ്യാർത്ഥികൾ പുറത്ത് പോകുന്ന രീതി ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഠനത്തിനൊപ്പം ജോലി ചെയ്യാമെന്നതാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. കേരളത്തിലും ആ സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്.
വിദ്യാർത്ഥികൾക്ക് വിവിധ മേഖലയിലെ വിദഗ്ദ്ധരുമായി സംവദിക്കാൻ അവസരം നൽകുന്ന പ്രൊഫഷണൽ സ്റ്റുഡന്റസ് ഉച്ചകോടി കൊച്ചിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ജീവിക്കാൻ കൊള്ളാത്ത നാടാണ് എന്ന അപവാദ പ്രചാരണം നടക്കുന്നുണ്ട്. യുവാക്കൾ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാർത്ഥികൾ വിദേശത്ത് പോകുന്നത് ഇകഴ്ത്തിക്കാട്ടാൻ ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ പഠനത്തിന് പോകുന്നത് ഇകഴ്ത്തിക്കാട്ടാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നു. കേരളത്തിൽ നിന്ന് പഠനാവശ്യത്തിന് വിദേശത്തേക്ക് പോകുന്നവരിൽ ഗണ്യമായ കുറവാണ് ഇപ്പോഴുള്ളത്.
വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നു. ചിലർ നടത്തുന്ന അപവാദ പ്രചാരണങ്ങളിൽ വിദ്യാർത്ഥികൾ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.