Saturday, October 19, 2024
Kerala

അരികൊമ്പൻ പുനരധിവാസം; പാലക്കാട് സർവകക്ഷിയോഗം ഇന്ന്

അരിക്കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കത്തിനെതിരെ മുതലമടയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. തുടർ സമരങ്ങളും നിയമ പോരാട്ടങ്ങളും ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. യോഗത്തിൽ ജനകീയ സമിതിക്കും രൂപം നൽകും.

അരി കൊമ്പൻ എന്ന ഉപദ്രവകാരിയായ കാട്ടു കൊമ്പനെ പറമ്പിക്കുളത്ത് എത്തിക്കാനുള്ള നീക്കം യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. വിഷയത്തിൽ ഇന്ന് മുതലമട പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേരും. ശേഷം തുടർ സമരങ്ങൾക്കായി ജനകീയ സമിതി രൂപീകരിക്കും. നിയമപരമായും ജനകീയമായും വിഷയത്തിൽ പോരാടാനാണ് പറമ്പിക്കുളത്തുകാരുടെ തീരുമാനം.

അതിനിടെ അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട്‌ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചു. ആക്രമണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയിൽ വന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും. മേഖലയിൽ പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികൾ ഈ പ്രദേശത്ത് ഉണ്ട്.

ഈ ഊരുകളിലായി 650 ഓളം കുടുംബങ്ങളും 3000ഓളം ജനങ്ങളും, വിവിധ ഡിപ്പാർട്മെന്റുകളിലായി നിരവധി സർക്കാർ ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. കൂടാതെ ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത് അതുകൊണ്ടുതന്നെ ആനയെ പ്രദേശത്ത് എത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ബിഡിജെ എസ് നേതാക്കൾ കളക്ടറെ അറിയിച്ചു.

Leave a Reply

Your email address will not be published.