Wednesday, April 16, 2025
Kerala

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കാൻ സമഗ്രമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസറ്റിസ് ആൻറണി ഡൊമിനിക്. മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സന്ദർശനത്തിന് ശേഷം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദ്ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്.

നവംബർ 17 നാണ് കമ്മീഷൻ ആശുപത്രി സന്ദർശിച്ചത്. ജയിൽ ഡി.ജി.പിയും ആവശ്യമായ നടപടികൾ സ്വീകരിക്കണം. പത്ത് വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണം. ആധുനിക മനോരോഗ ചികിത്സക്ക് പര്യാപ്തമായ ഒരു ഒ.പി ബ്ലോക്ക് സജ്ജമാക്കണം. ജീവനക്കാരുടെ തസ്തികകൾ പുന: ക്രമീകരിക്കണം. കൂടുതൽ പാചകക്കാരെ നിയോഗിക്കണം. നഴ്സിംഗ് സൂപ്രണ്ട്, സീനിയർ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് ഓഫീസർ, ഹോസ്പിറ്റൽ അറ്റൻഡൻറ് തസ്തികകൾ അടിയന്തിരമായി നികത്തണം. സുരക്ഷക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം.

അന്തേവാസികൾക്ക് മറ്റ് രോഗങ്ങളുമുള്ളതിനാൽ സ്പെഷ്യാലിറ്റി ഡോക്ടർമാരെ നിയമിക്കണം. തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്ക് അവിടെ തന്നെ മാനസികരോഗ ചികിത്സ നൽകണം. രോഗം ഭേദമായവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം. ഭാവി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കണം. തുടർച്ചയായ ചികിത്സ ആവശ്യമില്ലാത്ത വ്യക്തികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണം. പേരൂർക്കട മാനസികാരോഗ്യ കേന്ദപേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെൻറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് റിസർച്ച് സെൻറർ നിലവാരത്തിൽ ഉയർത്തണം.

ആർദ്രം മിഷൻ പദ്ധതിയിൽ മാനസികാരോഗ്യകേന്ദ്രത്തെ ഉൾപ്പെടുത്തണം. ഫോറൻസിക് വാർഡിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുകയും ജയിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും വേണം. ഫോറൻസിക് വാർഡിൽ വിടുതൽ ലഭിക്കാത്ത രോഗികളുണ്ടെങ്കിൽ അവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം, എന്നിവയാണ് മറ്റ് നിർദ്ദേശങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *