വിഴിഞ്ഞം സമരം: സമവായനീക്കങ്ങൾ ഫലം കണ്ടില്ല, നാളെ വീണ്ടും ചർച്ച
വിഴിഞ്ഞം സമരം ഒത്ത് തീർപ്പാക്കാനുള്ള ഇന്നത്തെ സമവായനീക്കങ്ങൾ ഫലം കണ്ടില്ല. ഒത്ത് തീർപ്പ് നിർദേശങ്ങളിൽ പലതിലും ധാരണയിലെത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയാറെന്നാണ് സമരസമിതി നിലപാട്. നാളെ സമരസമിതിയുമായി വീണ്ടും ചർച്ച നടത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.
വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ. എന്നാൽ അനുരജ്ഞന ചർച്ചകളിൽ ഉയർന്ന് വന്ന നിർദേശങ്ങളിൽ ഇനിയും വ്യക്തത ആകാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല.
തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കൂട്ടുന്ന തുക അദാനിഗ്രൂപ്പിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു. നാളെ പകൽ വീണ്ടും അനുരജ്ഞന നീക്കം നടത്തി വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം.