Friday, April 11, 2025
Kerala

വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍; ബിഹാറിലെത്തി പ്രതിയെ പൊക്കി പൊലീസ്

മലപ്പുറം വേങ്ങരയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പൊലീസിന്റെ പിടിയില്‍ ആയത്. മൊബൈല്‍ ഫോണ്‍ വഴി ഇയാള്‍ കൊല ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തല്‍.

ഇക്കഴിഞ്ഞ ജനുവരി 31 നാണ് വേങ്ങര യാറംപടി പി കെ ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശി സന്‍ജിത് പസ്വാന്‍ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട്, പസ്വാന്റെ ഭാര്യ പൂനം ദേവിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതി തനിച്ചല്ല കൃത്യം നടത്തിയതെന്ന കണ്ടെത്തലാണ് ബീഹാര്‍ സ്വാംപൂര്‍ സ്വദേശി ജയ് പ്രകാശിലേക്ക് അന്വേഷണം എത്തിച്ചത്. യുവതിയുടെ സുഹൃത്തായ ജയ്പ്രകാശ്, മൊബൈല്‍ ഫോണ്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും കൊല ആസൂത്രണം ചെയ്‌തെന്നുമാണ് പൊലീസ് കണ്ടെത്തല്‍. ബീഹാറിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി യുവതിയുടെ കോള്‍ ലിസ്റ്റില്‍ നിന്ന് മനസ്സിലാക്കിയ പൊലീസ്, പ്രതിയെ തേടി ബീഹാറിലെത്തിയിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

രണ്ടാം തവണ തന്ത്രപൂര്‍വ്വം കെണിയൊരുക്കിയാണ് ബന്ധുക്കളുടെ സഹായത്തോടെ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഓരോ ഘട്ടത്തിലും യുവതിക്ക് യുവാവില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ കിട്ടിയിരുന്നതായി പോലീസ് പറഞ്ഞു. യുവതിക്ക് ജയ്പ്രകാശുമായുള്ള ബന്ധം കണ്ടെത്തിയതാണ്, സന്‍ജിത് പസ്വാന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ സ്വാംപൂര്‍ സി ജെ എം കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ടില്‍ കേരളത്തിലെത്തിച്ചു. ശേഷം മലപ്പുറം കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *