ലോകകപ്പിനു പിന്നാലെ ഒളിമ്പിക്സ് നടത്തിപ്പവകാശത്തിനായി ഖത്തർ രംഗത്ത്
ലോകകപ്പിനു പിന്നാലെ ഒളിമ്പിക്സ് നടത്തിപ്പവകാശത്തിനായി ഖത്തർ രംഗത്ത്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനാണ് ഖത്തറിൻ്റെ ശ്രമം. ഖത്തറിൻ്റെ ലോകകപ്പ് നടത്തിപ്പ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഡിയങ്ങളുമൊക്കെ ചർച്ചയായി. ഇതിനു ചുവടുപിടിച്ചാണ് ലോക കായിക ഭൂപടത്തിൽ ഇടം പിടിക്കാൻ ഖത്തർ ശ്രമിക്കുന്നത്.
2023 ഫോർമുല വൺ, 2023 ഏഷ്യൻ കപ്പ് ഫുട്ബോൾ, 2024 ലോക നീന്തൽ ചാമ്പ്യൻഷിപ്പ്, 2025 ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ ടൂർണമെൻ്റുകൾക്കൊക്കെ ഖത്തർ തന്നെയാണ് വേദിയാവുക.
ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കലാശപ്പോരിനാണ് ഇന്നലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. 23ആം മിനിട്ടിൽ മെസിയും 36ആം മിനിട്ടിൽ ഡി മരിയയും നേടിയ ഗോളിൽ അർജൻ്റീന മുന്നിലെത്തി. 79ആം മിനിട്ട് വരെ ഈ ലീഡ് സൂക്ഷിക്കാൻ അർജൻ്റീനയ്ക്ക് സാധിച്ചു. 80, 81 മിനിട്ടുകളിൽ എംബാപ്പെ ഫ്രാൻസിനായി ഗോളുകൾ മടക്കിയതോടെ കളി അധികസമയത്തേക്ക്. അധികസമയത്ത്, 108ആം മിനിട്ടിൽ മെസിയിലൂടെ വീണ്ടും അർജൻ്റീന ലീഡെടുത്തു. എന്നാൽ, 118ആം മിനിട്ടിൽ എംബാപ്പെ തൻ്റെ ഹാട്രിക്ക് ഗോൾ നേടി ഫ്രാൻസിനെ വീണ്ടും ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ രണ്ടും മൂന്നും കിക്കുകൾ ഫ്രാൻസ് പാഴാക്കിയപ്പോൾ അർജൻ്റീന എല്ലാ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.