Saturday, October 19, 2024
Kerala

പാസ്പോര്‍ട്ടിനായി വ്യാജരേഖകളുണ്ടാക്കിയ സംഭവം; പാസ്പോർട്ട് ഓഫീസർക്ക് പൊലീസ് റിപ്പോർട്ട് നൽകും, കൂടുതല്‍ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാജ രേഖകളുണ്ടാക്കി സംഘടിപ്പിച്ച പാസ്പോർട്ടുകള്‍ റദ്ദാക്കാനായി പൊലീസ് പാസ്പോർട്ട് ഓഫീസർക്ക് റിപ്പോർട്ട് നൽകും. തട്ടിപ്പ് കേസിലെ പ്രതിയായ പൊലീസുകാരൻ അൻസിൽ അസീസ് ജോലി ചെയ്തിരുന്ന തുമ്പ കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും വേരിഫിക്കേഷൻ പൂർത്തിയാക്കിയ പാസ്പോർട്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിദ്ദേശിച്ചു.

ക്രിമിനൽ കേസിൽ പ്രതികള്‍ക്ക് വേണ്ടിയും പാസ്പോർട്ട് റദ്ദാക്കിയവർക്കു വേണ്ടിയുമാണ് വൻതുക കോഴ വാങ്ങി പൊലീസുകാരൻ അൻസിലിൻെറ നേതൃത്വത്തിൽ വ്യാജ പാസ്പോർട്ട് സംഘം പ്രവർത്തിച്ചിരുന്നത്. ഇന്നലെ അറസ്റ്റിലായ മണ്‍വിള സ്വദേശി പ്രശാന്തായിരുന്നു അൻസിലിൻെറ ഏജൻറ്. കഴക്കൂട്ടം സ്റ്റേഷനിൽ ജോലി ചെയ്തിരുപ്പോള്‍ സ്റ്റേഷന് പുറത്ത് വച്ച് കേസുകള്‍ ഒത്തു തീർത്ത് പണവാങ്ങുന്ന പൊലീസുകാരനായിരുന്നു അൻസിൽ. ഇവിടെ ജോലി ചെയ്യുമ്പോഴാണ് പ്രശാന്തുമായി പരിചയപ്പെടുന്നത്.

പണം വാങ്ങിയ ശേഷം കേസിലെ പ്രതികളായ കമലേഷ് വ്യാജ രേഖകളുണ്ടാക്കും. മരിച്ചവരുടെ പേരിൽ അപേക്ഷനുമായി വാടക കരാർ ഉണ്ടാക്കും. അല്ലെങ്കിൽ പൂട്ടികിടക്കുന്ന വീടുകളുടെ പേരിൽ വാടക കരാർ ഉണ്ടാക്കും. അതിനു ശേഷം വ്യാജ തിരിച്ചറിൽ കാർഡുണ്ടാക്കും. തകരപറമ്പിൽ ട്രാവൽസ് നടത്തുന്ന സുനിലാണ് ഓണ്‍ലൈൻ വഴി ഈ രേഖകള്‍ പാസ്പോർട്ടിനായി സമർപ്പിക്കുന്നത്. കഴക്കൂട്ടത്തു നിന്നും തുമ്പയിലേക്ക് മാറിയ അൻസിലിന് പാസ് പോർട്ട് പരിശോധനയായിരുന്നു ജോലി. പാസ്പോർട്ട് ഓഫീസിൽ നിന്നും വരുന്ന കാര്യങ്ങള്‍ പരിശോധിച്ച് അനുകൂലമായി റിപ്പോർട്ട് നൽകുന്നതോടെ വ്യാജ രേഖളിൽ പാസ്പോർട്ടും റെഡിയാകും.

പരിശോധന ചുമതലയിൽ നിന്നും മാറ്റി നിർത്തിയിട്ടും പുതിയ ചുമതലയിൽ ന്ന പൊലീസുകാരെ സ്വാധീനിച്ചും അനകൂല റിപ്പോർട്ട് നേടിയെടുത്തു. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാള്‍ക്ക് പാസ്പോർട്ടിന് വേണ്ടി സമ്മർദ്ദം ചെലുത്തിയപ്പോഴാണ് സംശയം തോന്നിയതും വിശദ പരിശോധന ആരംഭിച്ചതും. ഇപ്പോള്‍ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കഴക്കൂട്ടം, തുമ്പ സ്റ്റേഷനുകളിൽ നിന്നും നൽകിയ റിപ്പോർട്ടുകളും രേഖകളുമണ് പരിശോധിക്കൻ തീരുമാനിച്ചിട്ടുള്ളത്. കേസുകളുടെ എണ്ണം വീണ്ടും കൂടാനാണ് സാധ്യത. വ്യാജ രേഖകള്‍ പ്രകാരം പാസ്പോർട്ട് നേടിയവരെയും പ്രതിയാക്കും. ഈ കേസുകളിൽ അൻസിലിന്റെ പങ്ക് തെളിഞ്ഞാൽ എല്ലാ കേസിലും പ്രതിയാകും.

Leave a Reply

Your email address will not be published.