Saturday, April 12, 2025
National

പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്ഡ്; ഇലക്ട്രോണിക് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

ബെം​ഗളൂരു: പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതികളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻഐഎ. കുടക്, ദക്ഷിണ കന്നഡ എന്നീ പ്രദേശങ്ങളിൽ ആയിരുന്നു റെയ്ഡ്. കുടക് സ്വദേശികൾ ആയ അബ്ദുൾ നാസിർ, അബ്ദുൾ റഹ്മാൻ എന്നിവരുടെയും, ദക്ഷിണ കന്നഡ സ്വദേശി നൗഷാദിന്റെയും വീടുകളിലായിരുന്നു റെയ്ഡ്. കൊലപാതകികളെ ഒളിപ്പിച്ചെന്ന് സംശയിക്കുന്നവരുടെ വീടുകളാണ് ഇത്. നിലവിൽ മൂന്ന് പേരും ഒളിവിലാണ്. ഇവരുടെ വീടുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തെന്ന് എൻഐഎ അറിയിച്ചു.

2022 ജൂലൈ 26-നാണ് ദക്ഷിണ കർണാടകയിലെ സുള്ള്യയിൽ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ നാലംഗസംഘം പട്ടാപ്പകൽ വെട്ടിക്കൊല്ലുന്നത്. അതിന് അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദിനെ കൊന്നതിലെ പ്രതികാരമായിട്ടായിരുന്നു പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകമെന്നായിരുന്നു ആദ്യ നിഗമനം. ദേശീയതലത്തിൽ തന്നെ വലിയ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ അഞ്ചരമാസത്തെ അന്വേഷണത്തിന് ശേഷം എൻ ഐ എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിച്ച് 2047-ഓടെ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു എന്നതടക്കം ഗുരുതരമായ പരാമർശങ്ങളാണ് പ്രവീൺ നെട്ടാരു കൊലപാതക കേസിലെ കുറ്റപത്രത്തിലുള്ളത്.

ഇന്ത്യയിൽ 2047 ആകുമ്പോഴേക്ക് ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നുവെന്നും ഇതിനായി ആളുകളെ ലക്ഷ്യമിട്ട് കൊല്ലാനായി കില്ലർ സ്ക്വാഡുകൾ, അഥവാ സർവീസ് ടീമുകൾ രൂപീകരിച്ചു എന്നും കുറ്റപത്രത്തിൽ എൻ ഐ എ ചൂണ്ടികാട്ടിയിരുന്നു. ഇവർക്ക് ആയുധപരിശീലനമടക്കം നൽകിയിരുന്നുവെന്നും എൻ ഐ എ കുറ്റപത്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *