ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ വിവാദം; മേൽനോട്ടസമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്ക് എതിരായി ഉയർന്ന ആരോപണങ്ങളിൽ മേൽനോട്ട സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. ഒളിംപ്യനും ബോക്സിങ് താരവുമായ മേരി കോമിന്റെ നേതൃത്വത്തിലായിരിക്കും സമിതി പ്രവർത്തിക്കുക. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ താരങ്ങളുമായി കേന്ദ്ര കായിക മന്ത്രി നടത്തിയ ചർച്ചയിൽ ആരോപണങ്ങൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. പ്രസ്തുത സമിതി ഒരു മാസത്തിനകം വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കണം.
ആരോപണങ്ങൾ ആരോപിച്ച താരങ്ങളിൽ നിന്ന് ഈ കമ്മിറ്റി വിശദമായി മൊഴിയെടുക്കും. ഗുസ്തി ഫെഡറേഷൻ ഭാരവാഹികളിൽ നിന്ന് വിശദീകരണങ്ങൾ തേടി മൊഴികൾ തേടും. ഇവയെല്ലാം വിശകലനം ചെയ്ത ശേഷമായിരിക്കും റിപ്പോർട്ട് കായിക മന്ത്രാലയത്തിന് കൈമാറുക. കൂടാതെ, ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ മേൽനോട്ടവും ഈ സമിതി ഏറ്റെടുക്കും.
ഇതിനിടയിൽ, തനിക്കെതിരായ പരാതികളിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബ്രിജി ഭൂഷൺ ശരൺ സിംഗ്. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദേശം നൽകണമെന്നാണ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ഈ ഒരു നീക്കത്തിന് പിന്നിൽ നിയമവിരുദ്ധ നക്സലിസമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെസ്ലിങ് ഫെഡറേഷൻ ഭാരവാഹികളുമായി നടന്ന അനൗപചാരികമായ കൂടിയാലോചനക്ക് ശേഷമാണ് ഈ നീക്കത്തിന് അദ്ദേഹം വഴിതുറന്നത്. രാഷ്ത്രീ ഗൂഢാലോചനയാണ് ഈ നീക്കത്തിന് പിന്നിൽ എന്നാണ് ബ്രിജി ഭൂഷന്റെ വാദം.