ഇന്ത്യ ഓസ്‌ട്രേലിയ ടി20; ടിക്കറ്റെടുക്കാനെത്തിയ ആരാധകർക്ക് നേരെ ലാത്തി ചാർജ്ജ്, 4 പേർക്ക് പരുക്ക്
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടി20 മത്സരത്തിനുള്ള ടിക്കറ്റ് വില്പനയ്ക്കിടെ സംഘർഷം. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ അവസാന മാച്ച് ഹൈദരാബാദിലാണ് നടക്കുക. ടിക്കറ്റ് ലഭിക്കാൻ പുലർച്ചെ അഞ്ച് മുതൽ ജിംഖാന ഗ്രൗണ്ടിൽ ആരാധകർ തടിച്ചുകൂടി. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. ലാത്തി ചാർജിൽ 4 പേർക്ക് പരുക്ക്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ സെപ്റ്റംബർ 25 ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ ആരാധകർ തിങ്ങിനിറഞ്ഞു. ഇതോടെ ജിംഖാന ഗ്രൗണ്ടിൽ വൻ ജനത്തിരക്ക് അനുഭവപ്പെട്ടു. പരിസരത്തെ റോഡ് ഗതാഗതവും തടസപ്പെട്ടതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് കഷ്ടപ്പെടേണ്ടി വന്നു.
മൂന്ന് മത്സരങ്ങളുള്ള ഈ പരമ്പരയിലെ ആദ്യ മത്സരം മൊഹാലിയിലാണ് നടന്നത്. ഈ മത്സരത്തിൽ ഇന്ത്യക്ക് 4 വിക്കറ്റിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പരമ്പരയിലെ അടുത്ത മത്സരം നാഗ്പൂരിലും അവസാന മത്സരം ഹൈദരാബാദിലുമാണ് നടക്കുക. നിലവിൽ 0-1ന് പിന്നിലാണ് ഇന്ത്യ.