Sunday, April 13, 2025
National

കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണം; മൃതദേഹം ഇന്ന് സംസ്‌കരിച്ചേക്കും

തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടിയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിച്ചേക്കും. ഇതുവരെ മൃതദേഹം കുടുംബം ഏറ്റുവാങ്ങിയിട്ടില്ല. ഇന്നലെ നടത്തിയ റീ പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിദഗ്ധസംഘം നാളെ സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി നാളെ കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. ഹൈക്കോടതി നിയോഗിച്ച ഫോറന്‍സിക് സര്‍ജന്മാരുടെ മൂന്നംഗ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കള്‍ എത്താത്ത സാഹചര്യത്തില്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ബന്ധുക്കളുടെ അസാന്നിദ്ധ്യത്തില്‍ മദ്രാസ്‌ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഡോക്ടര്‍മാരുടെ സംഘം രാവിലെ മുതല്‍ കള്ളക്കുറിച്ചി ജില്ലാ ആശുപത്രിയില്‍ കാത്തുനിന്നിട്ടും പെണ്‍കുട്ടിയുടെ കുടുംബം എത്തിയിട്ടില്ലെന്ന് കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അടിയന്തരമായി കോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബവുമായി ഫോണില്‍ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഡോക്ടറെ കൂടി പോസ്റ്റ്മോര്‍ട്ടം സംഘത്തില്‍ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. അതേസമയം സ്‌കൂള്‍ ആക്രമണ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *