യാത്രക്കാരന് ഒരു രൂപ ബാക്കി നൽകിയില്ല; ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 2000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ
ബസ് കണ്ടക്ടർ യാത്രക്കാരന് ഒരു രൂപ ബാക്കി നൽകിയില്ല, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 2000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി. മെട്രോ പൊളിറ്റൻ കോർപറേഷനാണ് (ബിഎംടിസി) കോടതി പിഴയിട്ടത്.
അഭിഭാഷകനായ രമേശ് നായ്ക് ആണ് പരാതിക്കാരൻ. 2019 സെപ്തംബർ 11ന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടൽ.2000 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നൽകണമെന്നാണ് ഉത്തരവ്.45 ദിവത്തിനകം നിർദേശിച്ച തുക നൽകണമെന്നാണ് ഉത്തരവ്.
രമേശ് നായ്ക് ബിഎംടിസിയുടെ വോൾവോ ബസിൽ മെജസ്റ്റിക്കിൽ നിന്ന് ശാന്തിനഗറിലേക്ക് നടത്തിയ യാത്രയിലാണ് സംഭവം. 29 രൂപ ടിക്കറ്റിന് പരാതിക്കാരൻ 30 രൂപ നൽകിയെങ്കിലും ഒരു രൂപ ബാക്കി നൽകിയില്ല. ഒരു രൂപ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ നൽകാൻ വിസമ്മതിച്ചു.
ഇതിനെ തുടർന്ന് രമേശ് നായ്ക് ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.പൗരാവകാശം എന്ന വലിയ വിഷയമാണ്, നിയമനടപടി സ്വീകരിച്ചതിൽ ഉപഭോക്താവിനെ കോടതി പ്രശംസിക്കുകയും ചെയ്തു.
തുക നൽകിയില്ലെങ്കിൽ ബിഎംടിസി മാനേജിങ് ഡയറക്ടർക്കെതിരെ ക്രിമിനൽ കേസ് നൽകാമെന്നും കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരം നൽകണം. കമ്മിഷൻ നിയമനടപടികൾക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നൽകാനും ബിഎംടിസിയോട് കോടതി നിർദേശിച്ചു.