സ്വാതന്ത്യ്രസമര സേനാനികളെ നിസ്സാരവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു: സോണിയ ഗാന്ധി
സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കഴിഞ്ഞ 75 വർഷത്തിനിടയിൽ ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം, വിവരസാങ്കേതികവിദ്യ തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യ മായാത്ത മുദ്ര പതിപ്പിച്ചു. കഴിവുറ്റ ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിന്റെ കരുത്തിലാണ് നേട്ടം കൈവരിച്ചതെന്നും സോണിയ പറഞ്ഞു.
ഇന്നത്തെ ബിജെപി സർക്കാർ സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ ത്യാഗങ്ങളെയും, രാജ്യത്തിന്റെ മഹത്തായ നേട്ടങ്ങളെയും നിസ്സാരവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ചരിത്രപരമായ വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതിനെയും മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായ് പട്ടേൽ, അബുൽ കലാം ആസാദ് തുടങ്ങിയ മഹാനായ നേതാക്കളെ, രാഷ്ട്രീയ നേട്ടങ്ങൾക്കായി കള്ളക്കഥകളിൽ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെയും കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും സോണിയ വ്യക്തമാക്കി.
1947-ലെ ഇന്ത്യയുടെ വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളെ വിവരിക്കുന്ന വീഡിയോ ബി.ജെ.പി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് സോണിയയുടെ പ്രതികരണം. സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചുള്ള കർണാടക സർക്കാരിന്റെ പത്രപരസ്യത്തിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഒഴിവാക്കിയതിലും സോണിയ വിമർശനം ഉന്നയിച്ചു. ബിജെപി നടപടിയെ “ദയനീയം” എന്ന് കോൺഗ്രസ് അധ്യക്ഷ കുറ്റപ്പെടുത്തി.