രാജ്യസഭയിൽ 30 ശതമാനം ഹാജർ മാത്രം; മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സീറോ ക്ലബിൽ
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലെ സീറോ ക്ലബ്ബിൽ. അദ്ദേഹം ഇതുവരെ ഒരു ചോദ്യം പോലും സഭയിൽ ചോദിച്ചിട്ടില്ല. സ്വകാര്യ ബില്ലുകളൊന്നും രഞ്ജൻ ഗൊഗോയ് അവതരിപ്പിച്ചിട്ടുമില്ല. രാജ്യസഭയിൽ 30 ശതമാനം മാത്രം ഹാജർ മാത്രമാണ് അദ്ദേഹത്തിനുള്ളത്.
2019 മാർച്ചിലാണ് ഗൊഗോയ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. പതിനൊന്ന് മണിയോടെയായിരുന്നു ചടങ്ങ് നടന്നത്. ഷെയിം വിളികളുമായി പ്രതിപക്ഷം സത്യാപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. മുതിർന്ന അഭിഭാഷകൻ കെ ടി എസ് തുൾസിയുടെ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഗൊഗോയിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് പിന്നീട് രാഷ്ട്രീയപാർട്ടികളുടെ പ്രാതിനിധ്യം സ്വീകരിക്കാം.
രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്ത നടപടിയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്വന്തം വിധിന്യായത്തെ തന്നെ ലംഘിക്കുന്ന പ്രവർത്തിക്കാണ് രഞ്ജൻ ഗൊഗോയ് കൂട്ടിനിൽക്കുന്നതെന്നായിരുന്നു നിയമഞ്ജർ ചൂണ്ടിക്കാണിച്ചത്. ട്രിബ്യൂണൽ അംഗങ്ങളെ വിരമിച്ചശേഷം മറ്റ് സ്ഥാനങ്ങളിൽ പുനർനിയമിക്കുന്നതിനെതിരെ രഞ്ജൻ ഗൊഗോയ് അധ്യക്ഷനായിരുന്ന ഭരണഘടന ബഞ്ച് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കുന്നത് ഗൊഗോയ് സുപ്രിംകോടതിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപായിരുന്നു.