Thursday, October 17, 2024
National

സിഗററ്റ് വാങ്ങിക്കൊടുക്കണം, ഇല്ലെങ്കിൽ മർദ്ദനം, ദളിത് വിദ്യാർത്ഥി പഠനം നിർത്തി; പരാതിപ്പെട്ടതോടെ വെട്ടി

ചെന്നൈ : തമിഴ്നാട് തിരുനെൽവേലിയിൽ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരായ വധശ്രമത്തിൽ പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ അറസ്റ്റിൽ. ഇവരില്‍ 4 പേര്‍, ആക്രമണത്തിന് ഇരയായ 17 കാരന്‍റെ സഹപാഠികളാണ്. തിരുനെൽവേലി വള്ളിയൂര്‍ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ചിന്നദുരയെന്ന വിദ്യാർത്ഥിയെ ഉന്നതജാതിയിലുള്ള ചില സഹപാഠികൾ പതിവായി അധിക്ഷേപിച്ചിരുന്നു. സിഗററ്റ് വാങ്ങി നൽകാൻ നിര്‍ബന്ധിക്കുന്നതടക്കം ഉപദ്രവം പരിധി വിട്ടതോടെ കുട്ടി പഠനം നിര്‍ത്തി.

പരാതിയുമായി അച്ഛൻ സ്കൂളിലെത്തിയതിന് പിന്നാലെ പ്രിന്‍സിപ്പൽ, ശല്യക്കാരായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് ചെയ്തു . ഇതിലുള്ള പക കാരണം ബുധനാഴ്ച അര്‍ധരാത്രി ദളിത് വിദ്യാര്‍ത്ഥിയുടെ വീട്ടിൽ കടന്നു കയറി അരിവാൾ കൊണ്ട് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച 14കാരിയായ സഹോദരിയെയും പ്രതികൾ ആക്രമിച്ചു. നിലവിളി കേട്ട് അയൽക്കാര്‍ എത്തിയപ്പോളേക്കും ഓടി രക്ഷിപ്പെട്ട അക്രമികളെ ജനരോഷം കനത്തതോടെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അറസ്റ്റിലായ 4 പേര്‍ ഇതേ സ്കൂളിൽ പഠിക്കുന്നവരാണ്. ബാക്കി രണ്ട് പേര്‍ സ്കൂൾ പഠനം ഉപേക്ഷിച്ചവരും. വധശ്രമം അടക്കം കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലുളള ദളിത് സഹോദരങ്ങള്‍ അപകടനില തരണം ചെയ്തു.

Leave a Reply

Your email address will not be published.