Saturday, October 19, 2024
National

ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് തിളക്കമുള്ള ജയം; ചരിത്രം കുറച്ച് ആം ആദ്മി പാർട്ടി നേതാവ്

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആം ആദ്മി പാർട്ടി നേതാവുമായി ബോബി കിന്നാറിന് ജയം. കോൺഗ്രസ് സ്ഥാനാർത്ഥി വരുൺ ധാക്കയെ 6714 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ബോബി സുൽത്താൻപുരി എ വാർഡിൽ നിന്ന് തിളക്കമാർന്ന വിജയം നേടിയത്. ഇത് ആദ്യമായാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥി മത്സരിക്കുന്നത്. വിജയിച്ചതോടെ കൗൺസിലിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ ആയും ബോബി മാറി.

2017ൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് കുമാർ വിജയിച്ച വാർഡ് പാർട്ടി നിലനിർത്തുകയായിരുന്നെങ്കിലും ബോബിയുടെ വിജയം പാർട്ടിയ്ക്ക് പൊൻതൂവലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ബോബി പരാജയപ്പെട്ടിരുന്നു. ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് ബോബി.

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയത്തിലേക്ക് കുതിക്കുകയാണ്. ആംആദ്മി പാർട്ടി നിലവിൽ 133 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി 104 സീറ്റുകളിലും കോൺഗ്രസ് 9 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല.

ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എ.എ.പിയ്ക്ക് വൻവിജയ സാധ്യത പ്രവചിച്ച വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന ഫലം. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 181 സീറ്റുകൾ നേടിയിരുന്നു. ആം ആദ്മി പാർട്ടി 28 സീറ്റുകളും കോൺഗ്രസ് 30 സീറ്റുകളുമായിരുന്നു അന്ന് നേടിയത്.

Leave a Reply

Your email address will not be published.