Saturday, April 12, 2025
National

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. ഡ്രഡ്ജർ ഇടപാടിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിലാണ് അപ്പീൽ. നെതർലാൻഡസ് കമ്പനിയിൽനിന്ന് ഡ്രഡ്ജർ വാങ്ങി സർക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം.

ഡ്രഡ്ജർ വാങ്ങിയതിന് സർക്കാരിന്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇടപാടിന് പർച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദവും ജസ്റ്റിസ് നാരായണ പിഷാരടി അദ്ധ്യക്ഷനായ ബെഞ്ച് അംഗികരിച്ചു. അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി അനുവദിച്ചത്.

പർച്ചേസ് കമ്മിറ്റിയെ മറികടന്ന് കൃത്രിമ രേഖകൾ ഹാജരാക്കിയാണ് ഭരണാനുമതി വാങ്ങിയതെന്നായിരുന്നു ജേക്കബ് തോമസിനെതിരായ ആരോപണം. കരാറിനു മുൻപ് തന്നെ വിദേശ കമ്പനിയുമായി ജേക്കബ് തോമസ് ആശയവിനിമയം നടത്തിയെന്ന് കേസ് അന്വേഷിച്ച് വിജിലൻസ് നിലപാട് സ്വീകരിച്ചു. ഇതടക്കമുള്ള വിജിലൻസിന്റെ അന്വേഷണത്തിലെ കണ്ടെത്തലുകളും ഹൈക്കോടതി തള്ളിയിരുന്നു. കോൺഗ്രസ് നേതാവ് സത്യൻ നരവുരിന്റെ പരാതിയിലാണ് വിജിലൻസ് കേസെടുത്തത്. സത്യനെതിരെ മണൽഖനനത്തിന് നടപടിയെടുത്തതിന്റെ വൈരാഗ്യം തീർക്കാനാണ് പരാതിയെന്നും വിജിലൻസ് ഉദ്യോഗസ്ഥരുമായി കൂട്ടുചേർന്നുള്ള പരാതി രാഷ്ടീയപ്രേരിതമാണെന്നും ജേക്കബ് തോമസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ഹൈക്കോടതി വിധിയ്ക്ക് എതിരെ കേരളാ സർക്കാരും സത്യൻ നരവുരും ആണ് ഹർജിക്കാർ.

Leave a Reply

Your email address will not be published. Required fields are marked *