Saturday, October 19, 2024
National

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം, ശിക്ഷാ നടപടി വിലക്കി ജാർഖണ്ഡ് ഹൈക്കോടതി

മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. ശിക്ഷാ നടപടി സ്റ്റേ ചെയ്ത് ജാർഖണ്ഡ് ഹൈക്കോടതി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിർബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും.

‘മോദി കുടുംബപ്പേര്’ പരാമര്‍ശത്തിന്റെ പേരിൽ അഭിഭാഷകന്‍ പ്രദീപ് മോദിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് 20 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. കേസിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ട കീഴ്ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ക്രിമിനല്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കുമാർ ദ്വിവേദി രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്തു.

ഇതോടെ രാഹുലിന് ഇനി കീഴ്‌ക്കോടതിയിൽ ഹാജരാകേണ്ടിവരില്ല. ഈ കേസിൽ അപേക്ഷകനായ പ്രദീപ് മോദിക്ക് കോടതി നോട്ടീസ് അയച്ചു. ഈ വര്‍ഷം മാര്‍ച്ചിലാണ് ഗുജറാത്തിലെ സൂറത്ത് കോടതി മാനനഷ്ടക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. കോടതി വിധി വന്ന് ഒരു ദിവസത്തിന് ശേഷം കോണ്‍ഗ്രസ് നേതാവിനെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.

Leave a Reply

Your email address will not be published.