Friday, October 18, 2024
National

മാനനഷ്ടക്കേസിലെ ശിക്ഷാവിധി; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീലില്‍ ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും.

അപ്പീല്‍ സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോടോപ്പമാണ് രാഹുല്‍ സൂറത്തില്‍ എത്തിയത്. രാജസ്ഥാന്‍, ചഛത്തിസ്ഗഡ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ്സ് സംഘത്തിന്റെ ഭാഗമായി. സഹോദരി പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ സെഷന്‍സ് കോടതിയില്‍ അനുഗമിച്ചു. നിമിഷങ്ങള്‍ മാത്രമായിരുന്നു നടപടികളുടെ ദൈര്‍ഘ്യം. രാഹുല്‍ ഗാന്ധി അപ്പീല്‍ ഹര്‍ജ്ജിയ്ക്ക് ഒപ്പം ശിക്ഷ സ്റ്റേ ചെയ്യാനും ജാമ്യം ദീര്‍ഘിപ്പിക്കാനുമുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു.

അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി രണ്ട് അപേക്ഷകളും എപ്രില്‍ 13 ന് പരിഗണിയ്ക്കും എന്ന് വ്യക്തമാക്കി. വിചാരണ കോടതി അനുവദിച്ച ജാമ്യം സെഷന്‍സ് കോടതി 13 വരെ നീട്ടുകയും ചെയ്തു. അപ്പീല്‍ അടുത്തമാസം മൂന്നിനാണ് ഇനി കോടതി പരിഗണിയ്ക്കുക. നിയമ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ ബി.ജെ.പി നീക്കങ്ങള്‍ വിജയിക്കില്ലെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. മോദി പേരുകാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി 2 വര്‍ഷം തടവു വിധിച്ചു. പിന്നാലെ അദ്ദേഹത്തെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തു. കൂടാതെ ഔദ്യോഗിക വീട് ഒഴിയാനും നോട്ടീസ് നല്‍കി.

Leave a Reply

Your email address will not be published.