തെലങ്കാനയിൽ ബി.ആർ.എസ്. ഹാട്രിക് വിജയം നേടും; മന്ത്രി കെ.ടി. രാമറാവു
തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ആർ.എസ്. ഹാട്രിക് വിജയം നേടുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകനും പാർട്ടി വർക്കിങ് പ്രസിഡന്റും മന്ത്രിയുമായ കെ.ടി. രാമറാവു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തയ്യാറാകാൻ അദ്ദേഹം പാർട്ടി നേതാക്കളോടും പ്രവർത്തകരോടും ആഹ്വാനം ചെയ്തു.
ദളിത് ബന്ധു, ദളിത് ഭീമ തുടങ്ങിയ പദ്ധതികൾ ഇന്ത്യയിൽ ആദ്യം നടപ്പാക്കിയത് തെലങ്കാനയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ 20 മികച്ച പഞ്ചായത്തുകളിൽ 19 എണ്ണം തെലങ്കാനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിആർഎസ് പാർട്ടിയും പ്രധാനനേതാക്കളും പല വിവാദങ്ങളിൽ പെട്ട് വലയുകയാണ്. ബിആർഎസിന്റെ തെലങ്കാന എംഎൽസി ആയ കെ. കവിതയെ ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്തത് ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടത് കൂടാതെ, ബിആർഎസ് എംഎൽഎ മാരെ വിലയ്‌ക്കെടുക്കാൻ ബിജെപി ശ്രമിച്ചു എന്ന കേസ് കോടതിയിൽ തങ്ങൾക്ക് അനുകൂലമല്ലാതായത് മുതൽ ടി.എസ്.പി.എസ്.സി ചോദ്യപേപ്പർ ചോർച്ച വരെയുള്ള സംഭവങ്ങളിൽ ബിആർഎസ് നേതാക്കൾ പ്രതിരോധത്തിൽ ആയിരിക്കുകയാണ്.